തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ചികിത്സയിലിരുന്ന കുട്ടിയിൽ എച്ച്.ഐ.വി ബാധക്ക് കാരണമായ രക്തദാതാവിനെ ഒരുമാസമായിട്ടും കണ്ടെത്തിയില്ല. ഇതുവരെ പൊലീസ് പരിശോധിച്ച രക്തദാതാക്കളിലാരിലും എച്ച്.ഐ.വി ബാധയില്ല. അതേസമയം രോഗം ബാധിച്ച കുട്ടിയ വിദഗ്ധ ചികിത്സക്കായി ചെന്നൈയ്ക്ക് കൊണ്ടുപോയി.
ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ഒമ്പതുകാരിക്കാണ് കാൻസർ ചികിത്സക്കിടെ എച്ച്.ഐ.വി ബാധിച്ചത്. ആർ.സി.സിയിലെ ചികിത്സക്കിടെ 49 പേരിൽ നിന്നായി കുട്ടി രക്തം സ്വീകരിച്ചിരുന്നു. ഇതിലാരെങ്കിലും എച്ച്.ഐ.വി ബാധിച്ചവരാകാമെന്നും അവരിൽ നിന്നാവും രോഗം പടർന്നതെന്നുമുള്ള വിലയിരുത്തലിൽ രക്തദാതാവിനെ കണ്ടെത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. ഇതുവരെ 49ൽ 36 പേരെ പരിശോധിച്ചെങ്കിലും ആർക്കും എച്ച്.ഐ.വിയില്ല.
രണ്ട് പേരിൽ നേരിയ സംശയമുള്ളതിനാൽ അവരെ വിശദ പരിശോധനക്ക് വിധേയരാക്കാനാണ് നിലവിലെ തീരുമാനം. എച്ച്.ഐ.വി ബാധിതരായ രക്തദാതാവിനെ തിരിച്ചറിഞ്ഞാൽ മാത്രമേ രോഗം പടർന്ന വഴിയും ഇനി മറ്റാർക്കും ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലും സ്വീകരിക്കാനാവു. അതേസമയം എച്ച്.ഐ.വി ബാധിച്ച കുട്ടിയെ രോഗസ്ഥിരീകരണവും ചികിത്സ നിർണയവും അടക്കമുള്ള വിദഗ്ധ പരിശോധനക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയി. എന്നാൽ കുട്ടിയുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളിൽ സർക്കാർ ഇടപെടുന്നില്ലെന്ന പരാതി കുടുംബം ആവർത്തിക്കുകയാണ്. ഈ ആവശ്യമുന്നയിച്ച് കുട്ടിയുടെ പിതാവ് നൽകിയ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. അടുത്ത ആഴ്ച പരിഗണിക്കും.