സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കണ്ണൂരില്‍ ജനരക്ഷായാത്രയില്‍. കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തുന്ന വ്യക്തിസ്വാതന്ത്രവും സുരക്ഷയും കേരളത്തില്‍ ഉറപ്പാക്കണമെന്ന് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലൂടെ നടക്കുന്ന പദയാത്രയിൽ പങ്കെടുക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നാളെ വീണ്ടും കണ്ണൂരിലെത്തും.
കീച്ചേരി മുതൽ കണ്ണൂർ ടൗണ്‍വരെയുള്ള 12 കിലോമീറ്റര്‍ ദൂരമാണ് പദയാത്ര. വൈകിട്ട് കണ്ണൂര്‍ സ്റ്റേഡിയം പരിസരത്തു നടക്കുന്ന പൊതുയോഗവും കഴിഞ്ഞേ അമിത് ഷാ മടങ്ങൂ. കഴിഞ്ഞ ദിവസം അമിത്ഷാ നടത്തിയതിന് സമാനമായ ആക്രമണമാണ് സംസ്ഥാന സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ യോഗി ആദിത്യനാഥും നടത്തിയത്
ലൗ ജിഹാദ് ഒരു യാഥാര്‍ഥ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഹാദിയ കേസ് പരാമര്‍ശിച്ച് പറഞ്ഞു.
ആയിരക്കണക്കിന് അനുയായികള്‍ പദയാത്രയില്‍ പങ്കെടുക്കുന്നു. ഉത്തരമേഖല ഐ.ജിയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. കേരള സന്ദര്‍ശനത്തിനെത്തിയ യോഗി ആദിത്യനാഥിനെ പരിഹാസ രൂപേണ സ്വാഗതമോതിയാണ് സി.പി.എം സ്വീകരിച്ചത്. കേരളത്തിലെ സർക്കാർ ആശുപത്രികള്‍ പ്രവർത്തിക്കുന്നത് എങ്ങനെയാണെന്നു കണ്ടുപഠിക്കണമെന്നു പറഞ്ഞാണ് യുപി മുഖ്യമന്ത്രിയെ സിപിഎം ട്വിറ്ററിലൂടെ സ്വാഗതം ചെയ്തത്