ചാലക്കുടി രാജീവ് കൊലക്കേസില്‍ അഡ്വക്കേറ്റ് സി.പി.ഉദയഭാനുവിനെതിരെ കുരുക്ക് മുറുകുന്നു. രാജീവിന്റെ അങ്കമാലിയിലെ വീട്ടില്‍ ഉദയഭാനു പലതവണ വന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കാണാതായ രാജീവ് അബോധാവസ്ഥയില്‍ വാടകവീട്ടിലുണ്ടെന്ന വിവരം ഉദയഭാനു പൊലീസിനെ ഫോണില്‍ വിളിച്ചു പറഞ്ഞത് റെക്കോര്‍ഡ് ചെയ്തതും തെളിവാകും.
ചാലക്കുടി രാജീവ് കൊലക്കേസില്‍ അഡ്വ.സി.പി. ഉദയഭാനുവിനെ പ്രതി ചേര്‍ക്കാന്‍ ഒന്നിനു പുറകെ ഒന്നായി തെളിവുകള്‍ നിരത്തുകയാണ് പൊലീസ്. വസ്തു ഇടപാട് തുടങ്ങിയതു മുതല്‍ രാജീവും ഉദയഭാനുവും നല്ല സുഹൃത്തുക്കളായി മാറിയതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടി. അങ്കമാലിയില്‍ രാജീവിന്റെ വീട്ടില്‍ ഉദയഭാനു നിത്യസന്ദര്‍ശകനായിരുന്നു. അന്ന്, ഇരുവരും തമ്മിലുള്ള സൗഹൃദം ദൃശ്യങ്ങളിലെ പെരുമാറ്റങ്ങളില്‍ വ്യക്തം. പിന്നീട്, വസ്തു ഇടപാടിനെ ചൊല്ലി ഉദയഭാനുവുമായി തെറ്റിയെന്നതിന് തെളിവായി രാജീവ് നല്‍കിയ പരാതികളും ഹര്‍ജിയും. വസ്തു ഇടപാടില്‍ അഭിഭാഷകന് നഷ്ടപ്പെട്ട എഴുപതു ലക്ഷം തിരിച്ചുപിടിക്കാന്‍ ചാലക്കുടി ഡിവൈ.എസ്.പി സി.എസ്.ഷാഹുല്‍ഹമീദിന്റെ സഹായംതേടി ഉദയഭാനു വിളിച്ചിരുന്നു. അന്ന്, രാജീവിനെ കസ്റ്റഡിയിലെടുക്കാനും ഭീഷണിപ്പെടുത്താനും അഭിഭാഷകന്‍ പറഞ്ഞെങ്കിലും ഉദ്യോഗസ്ഥന്‍ കൂട്ടുനിന്നില്ല. ഈ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തതും തെളിവിലേക്കായി പൊലീസ് നിരത്തും. പിന്നെ, ചക്കര ജോണിയും ഉദയഭാനുവും തമ്മിലുള്ള ഫോണ്‍വിളികളുടെ പട്ടിക മറ്റൊരു നിര്‍ണായക തെളിവ്. രാജീവിനെ ബന്ദിയാക്കിയ ദിവസം ജോണിയുടേയും രജ്ഞിത്തിന്റേയും ഉദയഭാനുവിന്റേയും ടവര്‍ ലൊക്കേഷനുകളും ഉദയഭാനുവിനെ പ്രതിയാക്കാന്‍ തക്കവിധമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ , രാജീവ് ബന്ദിയാക്കപ്പെട്ട വിവരം ജോണിയില്‍ നിന്ന് അറിഞ്ഞ ഉടനെ പൊലീസിനെ ഫോണില്‍ വിളിച്ചത് സഹായിക്കാനാണെന്നാണ് അഭിഭാഷകന്റെ വാദം.
കേരളത്തിലെ പ്രമുഖനായ നിയമ വിദഗ്ധന്‍. നിയമ പോരാട്ടത്തിന്റെ തഴക്കവും പഴക്കവും കൈമുതലായ വ്യക്തി. ഇങ്ങനെയൊരാളെ കേസില്‍ പ്രതി ചേര്‍ക്കുമ്പോള്‍ വേണ്ട മുന്‍കരുതലിനായി തെളിവുകള്‍ പഴുതുകളില്ലാതെ അവതരിപ്പിക്കാനാണ് പൊലീസിന്റെ ശ്രമം .