കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിന്റ ഭാഗമായുള്ള പുതിയ കെ.പി.സി.സി അംഗങ്ങളുടെ പട്ടിക ഹൈക്കമാൻഡിന് കൈമാറി. 303പേരുടെ പട്ടികയിൽ പകുതിയും പുതുമുഖങ്ങളാണ്. അഞ്ച് എം.പിമാരും െഎ.സി ബാലകൃഷ്ണൻ ഒഴികെയുള്ള എം.എൽ.എമാരും പട്ടികയിലുണ്ട്. ഡി.സി.സി ഭാരവാഹിയായതിനാലാണ് ബാലകൃഷ്ണനെ ഉൾപ്പെടുത്താതിരുന്നത്.
ബ്ലോക്കുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 281 കെ.പി.സി.സി അംഗങ്ങൾക്ക് പുറമെ, പാർലമെന്ററി പാർട്ടിയിൽ നിന്നുള്ള 15 എം.എൽ.എമാർ, ഏഴ് മുൻ കെ.പി.സി സി അധ്യക്ഷൻമാർ എന്നിവരുടെ പട്ടികയാണ് റിട്ടേണിങ് ഒാഫീസർ സുദർശൻ നാച്ചിയപ്പന് കൈമാറിയത്. 281 പേരിൽ അൻപതുശതമാനം പുതുമുഖങ്ങളാണ്. ഇരുപത് ശതമാനം നാൽപത് വയസിന് താഴെയുള്ളവർ. വനിതകളുടെ എണ്ണം ഇരുപതിൽ താഴെയുള്ളു. എം.െഎ ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ്, കെ.സി വേണുഗോപാൽ, ശശിതരൂർ, ആന്റോആന്റണി, കെവി തോമസ് എന്നിവരാണ് ബ്ലോക്കുകളിൽ നിന്ന് കെ.പി.സി.സി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട എം.പിമാർ. എം.എൽ.എമാരിൽ അഞ്ചുപേരാണ് 281 അംഗ പട്ടികയിൽ ഉള്ളത്. ശേഷിച്ചവരിൽ 15 പേർ എം.എൽ,എമാരുടെ ക്വാട്ടയിലും രമേശ് ചെന്നിത്തലയും, കെ.മുരളീധരനും കെ.പി.സി.സി മുൻ അധ്യക്ഷൻമാരുടെ ഗണത്തിലും ഉൾപ്പെട്ടു. ബത്തേരി എം.എൽ.എ െഎ.സി ബാലകൃഷ്ണനെ ഉൾപ്പെടുത്തിയില്ല. ഡി.സിസി പ്രസിഡന്റുമാരെ കെ.പി.സി.സി അംഗങ്ങളാക്കണ്ടായെന്ന പൊതുതീരുമാനത്തിന്റ അടിസ്ഥാനത്തിലാണിത്. നിലവിലുള്ള പട്ടികയിൽ നിന്ന് സജീവമല്ലാത്തവരും എഴുപത് വയസിന് മുകളിലുള്ളവരുമായ ഇരുപതോളം പേരെ ഒഴിവാക്കി. എന്നാൽ മുൻ മന്ത്രി സി.എൻ ബാലകൃഷ്ണനെ നിലനിർത്തിയിട്ടുണ്ട്. തൃശൂർ മണ്ഡലത്തിൽ നിന്ന് കെ.കരുണാകരന് പകരം പത്മജ വേണുഗോപാലാണ് കെ.പി.സി.സി അംഗം.