85 ദിവസത്തെ ജയിൽ വാസത്തിനു ശേഷം ദിലീപ് പുറത്തേക്കെത്തുമ്പോൾ ഇനി എന്താണ് സംഭവിക്കുക എന്നാണ് കേരളം ഉറ്റു നോക്കുന്നത്. ജൂലൈ 10–ന് ജയിലിലെത്തിയ ജനപ്രിയ താരം മൂന്ന് മാസങ്ങൾക്കു ശേഷം സ്വതന്ത്രനാകുമ്പോൾ ഇനിയുള്ള നീക്കങ്ങളെന്താവുമെന്ന് പ്രവചിക്കുക അസാധ്യം. ജയിലിലായിട്ടും താൻ നായകനായ സിനിമ എല്ലാവിധ ബഹിഷ്ക്കരണങ്ങളെയും തരണം ചെയ്ത് വിജയിച്ചതും, സാഹചര്യം മാറിയെന്ന കോടതിയുടെ കണ്ടെത്തലുമൊക്കെ താരത്തിനു നൽകുന്ന ആശ്വാസം ചെറുതല്ല. പക്ഷെ ജാമ്യമെന്ന താൽക്കാലിക ആശ്വാസം മാത്രമാണ് ലഭിച്ചെതെന്നതിനാലും അന്വേഷണത്തെ ഇനി ഏങ്ങനെ നേരിടുമെന്നതും നഷ്ടപ്പെട്ട സൽപ്പേര് എങ്ങനെ വീണ്ടെടുക്കുമെന്നതുമൊക്കെ ചോദ്യചിഹ്നങ്ങളായി ദിലീപിനു മുന്നിൽ ഉയരും.
ദിലീപിനെ സംബന്ധിച്ച് ഇനിയുള്ള ദിവസങ്ങൾ പ്രധാനമാണ്. ഗൂഡാലോചനക്കുറ്റം മാത്രമാണ് ചുമത്തിയിട്ടുള്ളതെന്നും അതു തെളിയിക്കുക ബുദ്ധിമുട്ടാണെന്നും ഒരു കൂട്ടർ വാദിക്കുന്നുണ്ടെങ്കിലും കേസിൽ നിന്നു രക്ഷപെടുക മാത്രമല്ല, താൻ നിരപരാധിയാണെങ്കിൽ അതു ജനങ്ങളെയും കോടതിയെയും ബോധിപ്പിക്കേണ്ട ഉത്തരവാദിത്തവും അദ്ദേഹത്തിനുണ്ട്. കുറ്റാരോപിതൻ മാത്രമാണെന്ന ന്യായവാദങ്ങൾ ഉയർത്താമെങ്കിലും ആരോപണത്തിന്റെ കറ തുടച്ചു നീക്കേണ്ട ചുമതല ദിലീപിനുണ്ട്.
ജാമ്യം ലഭിച്ച് തിരികയെത്തുന്ന ദിലീപ് മുടങ്ങിപ്പോയ തന്റെ സിനിമകളിലുടെ ഷൂട്ടിങ് പൂർത്തീകരിക്കുമോ അതിന് അദ്ദേഹത്തിന് അനുവാദമുണ്ടോ എന്നൊക്കെയുള്ളവ ഇനിയുള്ള ദിവസങ്ങൾ കണ്ടറിയണം. കുറ്റം ചെയ്തിട്ടില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുന്ന അദ്ദേഹം തന്റെ നിരപരാധിത്വം ബോധിപ്പിക്കാൻ നിയമത്തിന്റെ പരിധിയിൽ നിന്ന് എന്തൊക്കെ ചെയ്യുമെന്നും കാത്തിരുന്നു കാണേണ്ടതുണ്ട്. അറസ്റ്റലായപ്പോൾ ഒറ്റ ദിവസം കൊണ്ട് ദിലീപിനെ തള്ളിപ്പറഞ്ഞ സിനിമാപ്രവർത്തകരുടെ നീക്കം എന്താവുമെന്നതിൽ വ്യക്തതയില്ല.
അന്വേഷണസംഘത്തിന്റെ നീക്കങ്ങൾ എങ്ങനെയാണെന്നുള്ളതും ഇൗ കേസിന്റെ കാര്യത്തിൽ നിർണായകമാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച അറസ്റ്റ് ഒടുവിൽ വെറുതെയായി എന്നു വന്നാൽ അതു സർക്കാരിനും ആഭ്യന്തരവകുപ്പിനും വരുത്തുന്ന ദോഷം ചെറുതാവില്ല. വ്യക്തമായ തെളിവുകളുള്ളതിനാലാണ് നടന് കോടതി ജാമ്യം നിഷേധിച്ചിക്കുന്നത് എന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ ജനത 85 ദിവസങ്ങളായിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതിന്റെ കാരണത്തെക്കുറിച്ചും ചർച്ച ചെയ്യുന്നുണ്ട്.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട അറസ്റ്റിനും ജാമ്യം നിഷേധിക്കലിനും ശേഷം ദിലീപ് പുറത്തിറങ്ങുമ്പോൾ അന്വേഷണസംഘം കൂടുതൽ ജാഗരൂകരാകുമെന്ന കാര്യത്തിൽ സംശയമില്ല. പുതിയ തെളിവുകൾ കണ്ടെത്താത്തതിനാലും സാഹചര്യങ്ങൾ മാറിയതിനാലുമാണ് ജാമ്യം അനുവദിക്കുന്നതെന്ന കോടതിയുടെ നിരീക്ഷണം മുഖവിലയ്ക്കെടുത്ത് അന്വേഷണം ഉൗർജിതമാക്കി കുറ്റപത്രം സമർപ്പിക്കുകയാവും അവരുടെ ലക്ഷ്യം. ഇരയാക്കപ്പെട്ട നടിയോടൊപ്പമാണെന്ന് ആവർത്തിക്കുന്ന സമൂഹത്തിൽ അവനോടൊപ്പമെന്ന് ആവർത്തിച്ച ന്യൂനപക്ഷം മാത്രമാകും ദിലീപിന് ആശ്വാസമായുണ്ടാവുക. സിനിമയെ വെല്ലുന്ന ക്ലൈമാക്സിലേക്ക് നീങ്ങുന്ന കേസിനൊടുവിൽ വിജയം നായകനോ നായികയ്ക്കോ എന്ന് കാത്തിരുന്നു കാണാം.