കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ നിഷേധിക്കപ്പെട്ട തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ ഗുരുതരാവസ്ഥയില്‍ തുടരുമ്പോഴും സമാനസാഹചര്യത്തില്‍ ജീവന്‍ നഷ്ടമായ മുരുകന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സ്തംഭനത്തില്‍. ഡോക്ടര്‍മാരുടെ വീഴ്ചയെക്കുറിച്ച് അന്വേഷിച്ച വിദഗ്ധസമിതി പൊലീസിന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാത്തതാണ് കാരണം. ഡോക്ടര്‍മാര്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയതിനാല്‍ തുടര്‍നടപടിക്ക് ബുദ്ധിമുട്ടുണ്ടെന്ന് പൊലീസും പറയുന്നു.
വാഹനാപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകൻ ചികിൽസ കിട്ടാതെ മരിച്ചിട്ട് രണ്ടുമാസം തികയാൻ മൂന്നുദിവസം മാത്രമാണുള്ളത്. സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും മുരുകന് ചികില്‍സ നിഷേധിക്കപ്പെട്ട സാഹചര്യം പൊലീസ് അന്വേഷിച്ചു. സ്വകാര്യ ആശുപത്രികളും മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും വീഴ്ചവരുത്തിയെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഉത്തരവാദിത്തം ആര്‍ക്കെന്ന് സ്ഥാപിക്കാന്‍മാത്രം ഇതുവരെ കഴിഞ്ഞിട്ടില്ല. ആരോഗ്യവകുപ്പിന്റെ നിസ്സഹകരമാണ് പ്രധാനതടസം. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് പൊലീസ് പലതവണ ആവശ്യപ്പെട്ടിട്ടും കൈമാറിയിട്ടില്ല. ഇത് ലഭിക്കാതെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നാണ് പൊലീസ് നിലപാട്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെ മാത്രം ബലിയാടാക്കാന്‍ ശ്രമിച്ചാല്‍ സമരം ചെയ്യുമെന്ന് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടന നോട്ടീസ് നല്‍കിയതിനുശേഷമാണ് അന്വേഷണം തീര്‍ത്തും മരവിച്ചത്. ആരോപണവിധേയരായ ഡോക്ടര്‍മാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചതിനാല്‍ തല്‍ക്കാലം ആരെയും പ്രതിചേര്‍ക്കാനില്ലെന്ന് പൊലീസും പറയുന്നു. തമിഴ്നാട് സ്വദേശിയായ രാജേന്ദ്രന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നേരിട്ട ദുരനുഭവത്തിന്റെ പശ്ചാത്തലത്തില്‍പ്പോലും ഇക്കാര്യത്തില്‍ മൗനംവെടിയാന്‍ സര്‍ക്കാര്‍ തയാറല്ല.