കേരള സർക്കാർ ദേശവിരുദ്ധരെ സഹായിക്കുകയാണെന്ന ആർ.എസ്.എസ് തലവന്റെ പ്രസ്താവന രാഷ്ട്രീയവിവാദമാകുന്നു. മുഖ്യമന്ത്രിക്കു പിന്നാലെ, പ്രതിപക്ഷനേതാവും മോഹൻ ഭഗവതിന്റെ പരാമർശങ്ങൾക്കെതിരെ രംഗത്തെത്തി. മോഹൻ ഭഗവതിനെതിരായ പിണറായിയുടെ വിമർശനം കുറ്റബോധത്തിൽ നിന്നുണ്ടായതാണെന്നു കുമ്മനം രാജശേഖരൻ ആരോപിച്ചു.
ഒരു വർഗീയശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളമെന്നായിരുന്നു മോഹൻ ഭഗവതിന്റെ ഈ പ്രസ്താവനയോടുള്ള പിണറായിയുടെ പ്രതികരണം. അജൻഡ വിലപ്പോകാത്തതിലെ നിരാശമൂലമാണ് കേരളത്തെ ജിഹാദി കേന്ദ്രമായി ആർ.എസ്.എസ് വിശേഷിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. നടപടിയെടുക്കാതെ പ്രസ്താവന മാത്രമിറക്കി ആർ.എസ്.എസിനെ നേരിടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. നിയമം ലംഘിച്ച് പതാകഉയർത്തിയ മോഹൻ ഭഗവതിനെതിരെ നടപടിയെടുക്കാൻ പോലും പിണറായി സർക്കാരിനായില്ല.
നടപടിയാരംഭിച്ചാൽ കൊള്ളരുതായ്മകൾ താനെ അവസാനിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ദേശദ്രോഹികളുടെ സുരക്ഷിതതാവളമായി കേരളം മാറിയത് പിണറായി ഉൾപ്പെടെയുള്ള ഭരണാധികാരികളുടെ നിരുത്തരവാദനിലപാടുകൊണ്ടാണെന്ന് കുമ്മനം രാജേശേഖരൻ ആരോപിച്ചു. മലയാളിയുടെ അഭിമാനബോധത്തേയും സുരക്ഷയെയും പറ്റി ആശങ്കയുണ്ടെങ്കിൽ രാഷ്ട്രവിരുദ്ധ ശക്തികൾക്കെതിരെ കർശനനടപടിയെടുക്കണം. കശ്മീരിൽ കൊല്ലപ്പെട്ട തീവ്രവാദികളിൽ ഏറിയ പങ്കും കേരളത്തിൽ നിന്നായിരുന്നുവെന്നും കുമ്മനം ഫേസ് ബുക്കിൽ കുറിച്ചു.