സപ്ലൈകോ കർഷകരിൽ നിന്ന് നെല്ലെടുത്ത് കുത്തിയ പതിനാറായിരം മെട്രിക് ടൺ കുത്തരി മില്ലുകളിൽ കെട്ടിക്കിടക്കുന്നു. ഇന്നു പൂർണമായും എടുത്ത് തീർത്തില്ലെങ്കിൽ കേന്ദ്രസബ്സിഡിയിനത്തിൽ കോടിക്കണക്കിന് രൂപ നഷ്ടമാകും. അരിയെടുക്കാനുള്ള സമയം നീട്ടി നൽകണമെന്ന സപ്ലൈകോയുടെ അഭ്യർഥന ഫുഡ് കോര്‍പറേഷൻ തള്ളി.
ഒക്ടോബറിൽ റേഷൻകട വഴി വിതരണം ചെയ്യാൻ 38890 മെട്രിക് ടണ്‍ കുത്തരിയാണ് ഫുഡ് കോർപറേഷൻ അനുവദിച്ചത്. കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റ അരിയാണിത്. എന്നാൽ സപ്ലൈകോ എറ്റെടുത്തത് 22,711 മെട്രിക് ടണ്‍. ബാക്കി പതിനാറായിരത്തി ഇരുനൂറ്റിയഞ്ച് മെട്രിക് ടൺ, നെല്ല് കുത്തിയ മില്ലുകളിൽ കെട്ടിക്കിടക്കുകയാണ്. തൃശൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ അരിയെടുക്കാനുള്ളത്. 959 മെട്രിക് ടൺ. കൊട്ടാരക്കരയിൽ 903 ഉം തിരുവനന്തപുരത്ത് 769 ഉം നെയ്യാറ്റിൻകരയിൽ 689 ഉം മെട്രിക് ടണ്ണും ഏറ്റെടുക്കാനുണ്ട്.
ഇന്നൊരുദിവസം മാത്രം പ്രവൃത്തിദിവസം ശേഷിക്കെ മുഴുവൻ അരിയും ഏറ്റെടുക്കുക എളുപ്പമല്ല. അങ്ങനെ വന്നാൽ ബാക്കിവരുന്ന അരി ഇനി ലഭിക്കില്ല. കിലോയ്ക്ക് 14.70 രൂപ വീതം കേന്ദ്രസർക്കാർ നൽകിയിരുന്ന കോടിക്കണക്കിന് രൂപയുടെ സബ്സിഡിയും സപ്ലൈകോയ്ക്ക് നഷ്ടമാകും. ഒപ്പം കർഷകർക്ക് ഇത്രയും നെല്ല് സംഭരിച്ച വകയിലുള്ള നഷ്ടവും. സെപ്റ്റംബറിൽ അവധിദിവസങ്ങൾ കൂടുതലയാതുകൊണ്ടാണ് അരി പൂർണമായും ഏറ്റെടുക്കാൻ കഴിയാത്തതെന്നാണ് സപ്ലൈകോയുടെ വിശദീകരണം. അതേസമയം ഏതെങ്കിലും കാരണത്താൽ അരി മുഴുവൻ ഏറ്റെടുക്കാൻ കഴിയാതെ വരികയും നഷ്ടമുണ്ടാകുകയും ചെയ്താൽ അതിന്റ ഉത്തരവാദിത്തം അതാത് മേഖല ഒാഫീസർമാർക്കായിരിക്കുമെന്ന് സപ്ലൈകോ പാഡി മാനേജർ മുന്നറിയിപ്പ് നൽകി.
അതേസമയം, മില്ലുകളില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ അരിയും മൂന്നു ദിവസത്തിനകം ഏറ്റെടുക്കുമെന്ന് സിവില്‍ സപ്ളൈസ് മന്ത്രി പി. തിലോത്തമന്‍.അവധി ദിവസങ്ങളിലും ഉദ്യോഗസ്ഥര്‍ ജോലിക്കെത്തും. പതിനാറായിരം മെട്രിക് ടൺ കുത്തരി മില്ലുകളിൽ കെട്ടിക്കിടക്കുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശം.