സോളർ കേസിൽ ഉമ്മന്‍ ചാണ്ടി അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. ഉമ്മൻചാണ്ടിയും കോൺഗ്രസും ജസ്റ്റിസ് ശിവരാജന്‍ കമ്മിഷൻ റിപ്പോർട്ടിനെ ഭയപ്പെടുന്നില്ലെന്നും കോൺഗ്രസ് നേതാവ് രാജമോഹൻ ഉണ്ണിത്താൻ മനോരമ ന്യൂസ് കൗണ്ടർ പോയന്റിൽ വ്യക്തമാക്കി.
സോളർ കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് വീഴ്ചപറ്റിയെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ സമ്മതിച്ചിരുന്നു. അതുകൊണ്ടാണ് ജോപ്പനേയും ജിക്കുമോനേയും സലിംരാജിനെയും അദ്ദേഹത്തിന്റെ ഓഫിസിൽനിന്ന് പറഞ്ഞുവിട്ടതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. തന്റെ ഓഫിസ് ഉപയോഗിച്ച് ചില തട്ടിപ്പുകൾ നടക്കുന്നു എന്ന വാർത്ത മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അദ്ദേഹം ആരോപണവിധേയരായ ഈ മൂന്നുപേരേയും പറഞ്ഞുവിട്ടു. തന്റെ ഓഫിസിനെ ഇത്തരം തട്ടിപ്പുകൾക്ക് വിധേയമാക്കാൻ പറ്റില്ലെന്ന് ഉമ്മൻചാണ്ടി കർശനമായ തീരുമാനമെടുക്കുകയായിരുന്നെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.