സൗദിയിലെ അൽഖാസിമിനു സമീപം ക്വിബായിൽ എംഒഎച്ച് ഡിസ്പെൻസറിയിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്സ് താമസ സ്ഥലത്തെ ശുചിമുറിയിൽ മരിച്ച നിലയിൽ. കൂത്താട്ടുകുളം കോഴിപ്പിള്ളി അയിനുമാക്കൽ കോലത്തേൽ മത്തായി (ബാബു)–ജോളി ദമ്പതികളുടെ മകൾ ജിൻസിയാണ് (25) മരിച്ചത്. ഹൃദയാഘാതമാണെന്നാണു പ്രാഥമിക നിഗമനം.
മുറിയിൽ ഉറങ്ങാൻ കിടന്ന ജിൻസി രാവിലെ പത്തരയോടെ ഹോസ്റ്റലിൽ പതിവു പരിശോധനയ്ക്കുള്ള സംഘം എത്തിയപ്പോൾ വാതിൽ തുറന്നു കൊടുത്തതായി വിവരമുണ്ട്. മുറിയിൽ ഒപ്പം താമസിക്കുന്ന മലയാളി നഴ്സ് ഉച്ചയ്ക്ക് 12.30നു ഡ്യൂട്ടി കഴിഞ്ഞു മുറിയിൽ എത്തിയപ്പോൾ ശുചിമുറിയുടെ വാതിൽ അകത്തു നിന്ന് കൊളുത്തിട്ട നിലയിലായിരുന്നു. ഏറെനേരെ മുട്ടിവിളിച്ചിട്ടും മറുപടി ലഭിക്കാതെ വന്നപ്പോൾ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി.അവർ ശുചിമുറിയുടെ വാതിൽ തുറന്നപ്പോൾ മരിച്ച നിലയിലായിരുന്നു ജിൻസി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു മരണം സ്ഥിരീകരിച്ചു. ക്വിബായിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. സംസ്കാരം പിന്നീടു കാരമല സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ. വിമുക്തഭടനായ മത്തായിയും കുടുംബവും വർഷങ്ങളായി ഡൽഹിയിലാണ് സ്ഥിരതാമസം. ജിൻസി അവിവാഹിതയാണ്. സഹോദരങ്ങൾ: ബിൻസി, ബേസിൽ.