ഇപി ജയരാജനെതിരായ ബന്ധു നിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് നിലനിൽക്കില്ലെന്ന റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചതിനെ തുടർന്നാണ് നടപടി. നിലനിൽക്കാത്ത കേസ് ആർക്കുവേണ്ടിയാണ് റജിസ്റ്റർ ചെയ്തതെന്നും ആരുടെ വായടപ്പിക്കാനായിരുന്നു ശ്രമമെന്നും വിജിലൻസിനോട് ചോദിച്ചാണ് ഹൈക്കോടതി കേസ് അവസാനിപ്പിച്ചത്.
ബന്ധു നിയമനം നേടിയെന്ന് ആരോപണമുയർന്ന പികെ ശ്രീമതി എംപിയുടെ മകൻ സുധീർ നമ്പ്യാരുടെ ഹർജി വന്ന അന്നു തുടങ്ങിയ വിമർശനം കേസ് അവസാനിപ്പിക്കുമ്പോഴും ഹൈക്കോടതി ആവർത്തിച്ചു. വിജിലസ് കേസ് റദ്ദാക്കണമെന്നായിരുന്നു സുധീർ നമ്പ്യാരുടെ ആവശ്യം. ബന്ധുനിയമനക്കേസിൽ ആര് ലാഭമുണ്ടാക്കിയെന്ന ഹൈക്കോടതിയുടെ ചോദ്യമാണ് ഈ കേസിനെ നിർണായകമാക്കിയത്. വിജിലൻസ് നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഈ ചോദ്യത്തിന് ഉത്തരം കിട്ടും വരെ ബന്ധുനിയനമക്കേസ് സ്റ്റേചെയ്യുകയും ചെയ്തു. പലകുറി ആവർത്തിച്ചിട്ടും കൃത്യമായ ഉത്തരംകൊടുക്കാത്ത അന്വേഷണ ഉദ്യോഗസ്ഥനെിരെ നടപടി എടുക്കുമെന്നുവരെ കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ വിജിലൻസിന്റെ ചുമതലകൾ സംബന്ധിച്ച് കോടതി മാർഗരേഖ പുറപ്പെടുവിക്കാനും ഒരുങ്ങി. ഒടുവിൽ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി സുധീർനമ്പ്യാരെ നിയമിച്ചതിലൂടെ ആരും സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചു.
കോടതി നിർദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ഇക്കാര്യം അറിയിച്ചു. ഈ ഘട്ടത്തിലാണ് ആർക്കുവേണ്ടിയാണ് പിന്നെ കേസെടുത്തതെന്ന വിമർശനത്തോടെ ഹൈക്കോടതി വ്യവസായമന്ത്രിയായിരുന്ന ഇ പി ജയരാജൻ, വ്യവസായ സെക്രട്ടറി പോൾ ആന്റണി ജയരാജന്റെ ബന്ധുകൂടിയായ സുധീർ നമ്പ്യാർ എന്നിർക്കെതിരെയുള്ള വിജിലൻസ് എഫ്ഐആർ റദ്ദാക്കിയത്.. നിയമനം വിവാദമായതോടെയാണ് ഇ പി ജയരാജൻ വ്യവസായ മന്ത്രിസ്ഥാനം രാജിവച്ചത്.