മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് നിലംനികത്തിയെന്ന പരാതിയില്‍ ആലപ്പുഴ കലക്ടര്‍ തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി മൂന്ന് ഇടങ്ങളിലായി നിലം നികത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ആരോപണത്തിൽ കലക്ടറുടെ അന്തിമ റിപ്പോർട്ട് ലഭിച്ചാൽ നിയമാനുസൃതമായി നടപടിയെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു
മന്ത്രിയുടെ ഉടമസ്ഥയിലുള്ള വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയില്‍നിന്ന് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് മുമ്പ് തയ്യാറാക്കിയ ഇടക്കാല റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. റിസോര്‍ട്ടിന്റെ പുറകുവശത്ത് മൂന്നിടങ്ങളിലായി നിലം നികത്തിയെന്നാണ് പ്രധാന കണ്ടെത്തല്‍. റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള ചാലിന്റെ ഗതിമാറ്റിയതായും അനുമതിയില്ലാതെ കരിങ്കല്ല് കെട്ടി നിലം ബലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തുകയും ഭൂമി പൂര്‍വസ്ഥിതിയിലാക്കാന്‍ 2012 ല്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടും ആര്‍ഡിഒ നടപ്പാക്കിയില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഉപഗ്രഹചിത്രങ്ങളുടെ സഹായത്താല്‍ കലക്ടര്‍ ടി.വി അനുപമ തയ്യാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ചയാണ് റവന്യുവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. അതേസമയം ആരേപണങ്ങള്‍ ഉയർന്നതുകൊണ്ട് ആരേയെയും ക്രൂശിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കണ്ണൂരിൽ പറഞ്ഞു.
ലേക് പാലസ് റിസോര്‍ട്ട് വളച്ചുകെട്ടിയ കായലില്‍ വലയെറിഞ്ഞ് പ്രതിഷേധിക്കാനുള്ള മല്‍സ്യതൊഴിലാളി കോണ്‍ഗ്രസിന്റെ ശ്രമം പൊലീസ് തടഞ്ഞു. ഡിസിസി അധ്യക്ഷന്മാരായ ടി.എന്‍.പ്രതാപന്‍, എം.ലിജു എന്നിവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് കായലില്‍ ഇറങ്ങാന്‍ പൊലീസ് അനുവാദം നല്‍കിയത്