യുവതികളെ തടങ്കലിൽ പാർപ്പിച്ച് ഉപദ്രവിക്കുന്നുവെന്ന് ആരോപണമുയർന്ന കൊച്ചി തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാസെന്‍ററിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് സ്ഥാപനത്തിന് നോട്ടിസ് നൽകുമെന്ന് ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് പറഞ്ഞു. കണ്ണൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അനധികൃതമായി പ്രവർത്തിക്കുന്ന യോഗാ കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. മാർച്ച് യോഗാ കേന്ദ്രത്തിന്നു മുന്നിൽ പൊലീസ് തടഞ്ഞു. യോഗയുടേയും കൗൺസിലിങ്ങിന്റേയും പേരിൽ ഒട്ടേറെ യുവതികളെ ഇവിടെ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
മതിയായ അനുമതി കൂടാതെയാണ് യോഗകേന്ദ്രം പ്രവർത്തിച്ചിരുന്നതെന്നും സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. യോഗാകേന്ദ്രത്തിലെ അന്തേവാസിനികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അവരെ രക്ഷിതാക്കൾക്കൊപ്പം വിട്ടയക്കാനാണ് പൊലീസിന്റെ നീക്കം. തെറ്റിദ്ധരിപ്പിച്ചു മതം മാറ്റിയെന്ന് ആരോപിച്ചു കാസർകോടു നിന്നുള്ള ആതിര കഴിഞ്ഞയാഴ്ച ഇവിടെ വാർത്താസമ്മേളനം നടത്തിയിരുന്നു.