ഷാർജയിലെ മലയാളികൾക്ക് വീടൊരുക്കാൻ സംസ്ഥാന സർക്കാരിന് പദ്ധതി. ഷാർജ ഭരണാധികാരി ഡോക്ടര്‍ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ഖസിമിയുമായുള്ള ചർച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫാമിലിസിറ്റി എന്നപേരിൽ പദ്ധതി നിർദ്ദേശം മുന്നോട്ടുവെച്ചത്. ഗവർണറും മന്ത്രിസഭാംഗങ്ങളും ഷാർജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി.
പ്രവാസി മലയാളികൾക്കായി ഫാമിലിസിറ്റി എന്ന ഭവന പദ്ധതിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഷാർജ ഭരണാധികാരിക്കുമുന്നിൽവെച്ച ഏറ്റവും പ്രധാന നിർദ്ദേശം. ഷാർജയിൽ പത്തേക്കർഭൂമിയിൽ പത്ത് ബഹുനില മന്ദിരങ്ങളാണ് ഇതിനായി വിഭാവനം ചെയ്യുന്നത്. കേരളവും ഷാർജാഭരണകൂടവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ ആധുനിക ചികിത്സാ സൗകര്യങ്ങളും ഉണ്ടാകും. മുഖ്യമന്ത്രിയും മന്ത്രിമാരും ,,, ഇത് ഉൾപ്പെടെ ഏഴ് സംയുക്ത വികസന പദ്ധതികളാണ് ഡോ.ഷൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ഖസിമിക്കു മുന്നിൽവെച്ചത്. മികച്ച പബ്ളിക്ക് സ്കൂളുകൾ മുതൽ മെഡിക്കൽകോളജ് വരെയുള്ള വിദ്യാഭ്യാസ സമുച്ചയമാണ് മറ്റൊരു നിർദ്ദേശം. ഷാർജയിൽ കേരളീയ കലകളുടെ അവതരണ വേദി മുതൽ ആയുർവേദ കേന്ദ്രം വരെയുള്ള സാംസ്ക്കാരിക സമുച്ചയവും ആലോചനയിലുണ്ട്. കേരളത്തിലെ പശ്ചാത്തല വികസനത്തിൽ ഷാർജയുടെ പങ്കാളിത്തവും മുഖ്യമന്ത്രി അഭ്യർഥിച്ചു. ഷാർജയും കേരളവുമായി ഐടിരംഗത്തും സഹകരണത്തിന് ഏറെ സാധ്യകളുണ്ട്. കണ്ണൂർവിമാനത്താവളത്തിന് സമീപം ലോകനിലവാരത്തിലുള്ള മെഡിക്കൽസെന്ററാണ് മറ്റൊരു നിർദ്ദേശം. ഇതിനും ഷാർജയുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി ചർച്ചയിൽ പറഞ്ഞു.