പാലസ് ജീവനക്കാരുടെ ‘ടെൻഷൻ’ മാറി. പുതിയ അനക്സ് മന്ദിരത്തിലെ പുതിയ മുറിയും വിഎസിനു നന്നേ ബോധിച്ചു. ജില്ലയിൽ എത്തുമ്പോഴൊക്കെ വി.എസ്. അച്യുതാനന്ദൻ താമസിക്കുന്നതു പഴയ പാലസ് മന്ദിരത്തിന്റെ താഴത്തെ നിലയിലുള്ള 107–ാം നമ്പർ മുറിയിലാണ്. വർഷങ്ങളായുള്ള ഇഷ്ടം. മുഖ്യമന്ത്രി പദത്തിൽ ഇരുന്നപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും അതിനു മാറ്റമുണ്ടായില്ല. ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനായ ശേഷം പക്ഷേ, ആലുവയിലേക്കുള്ള വിഎസിന്റെ വരവു കുറഞ്ഞു.
നാലഞ്ചു മാസം കൂടി വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹം പാലസിൽ വന്നത്. എന്നാൽ, വിഎസിന്റെ ഇഷ്ടമുറി ഉൾപ്പെടുന്ന പഴയ പാലസ് കെട്ടിടം മൂന്നാഴ്ച മുൻപേ അറ്റകുറ്റപ്പണിക്കായി അടച്ചിരുന്നു. ആറു മാസമെങ്കിലും കഴിഞ്ഞേ ഇനി തുറക്കൂ. അതിനാൽ ജീവനക്കാർ അനക്സ് മന്ദിരത്തിന്റെ ഒന്നാം നിലയിലെ 201–ാം നമ്പർ മുറി വിഎസിനായി സജ്ജീകരിച്ചു. പെരിയാറിന് അഭിമുഖമായി ബാൽക്കണിയോടു കൂടിയ വിശാലമായ മുറി. എങ്കിലും അദ്ദേഹം എത്തുന്നതു വരെ, ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന ആശങ്കയിലായിരുന്നു എല്ലാവരും. ലിഫ്റ്റ് കയറി ഒന്നാം നിലയിൽ എത്തിയ വിഎസ് മുറി കണ്ടപ്പോൾ തന്നെ അദ്ഭുതപ്പെട്ടു.
സൗകര്യങ്ങൾ ഇതു പോരെ എന്ന ജീവനക്കാരുടെ ചോദ്യത്തിനു മറുപടി നൽകിയില്ലെങ്കിലും മുഖത്തെ ഗൗരവം പുഞ്ചിരിക്കു വഴിമാറി. നന്നായിട്ടുണ്ടെന്നു പിന്നീടു പഴ്സനൽ സ്റ്റാഫ് മുഖേന അറിയിച്ചു. പഴയ പാലസിലെ ഏറ്റവും നല്ല മുറികളിലൊന്നാണ് 107. വിഎസിന് അതിനോടുള്ള ഇഷ്ടം നേതാക്കന്മാർക്കൊക്കെ അറിയാം. മുഖ്യമന്ത്രി പിണറായി വിജയനും ഉമ്മൻ ചാണ്ടിയും അടക്കമുള്ളവർ വിഎസ് വരുന്നുണ്ടെന്നറിഞ്ഞാൽ ആ മുറി ചോദിക്കാറില്ല. മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ചർച്ചകൾക്കും പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയ പെൻഡ്രൈവ് വിവാദത്തിനും വേദിയായതിലൂടെ വാർത്തകളിലും ഈ മുറി ഇടംപിടിച്ചു.