മന്ത്രിതോമസ് ചാണ്ടിയുടെ റിസോർട്ടിനായി കായലും പാടവും നികത്തി നിർമ്മിച്ച റോഡ് നിലനിറുത്തണമെന്ന സമ്മർദം ചില സിപിഎം കേന്ദ്രങ്ങളിൽനിന്ന് ഉയരുന്നു. ജനങ്ങൾക്ക് പ്രയോജനപ്രദമായ റോഡെന്നാണ് വാദം. അതേസമയം റോഡ് ആലപ്പുഴ മുൻസിപ്പാലിറ്റി ഏറ്റെടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ കലക്ടറോട് റവന്യൂവകുപ്പ് നിര്‍ദേശിച്ചു. മന്ത്രി തോമസ് ചാണ്ടി നിലം നികത്തിയാണ് ലേക്ക്പാലസ് റിസോർട്ടിലേക്ക് റോഡും പാർക്കിങ് സ്ഥലവും നിർമ്മിച്ചതെന്ന് തെളിഞ്ഞാൽ മൂന്നു വർഷം വരെ തടവു ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമായി അത് മാറും ആലപ്പുഴ കലക്ടർ ടി.വി.അനുപയുടെ റിപ്പോർട്ടിൽ നിലം നികത്തിയാണു റോഡും പാർക്കിങ് സ്ഥലവും നിർമിച്ചിരിക്കുന്നതെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ഏകദേശം 60 സെന്റ് നിലമാണ് ഇത്തരത്തിൽ നികത്തിയത്. 2008ലെ ഉപഗ്രഹ ചിത്രവും ഇപ്പോഴത്തെ ഉപഗ്രഹ ചിത്രവും താരതമ്യപ്പെടുത്തിയാണ് ഈ കണ്ടെത്തൽ. ജനങ്ങൾക്കു പ്രയോജനകരമായ റോഡ് എന്ന നിലയിൽ അത് നിലനിർത്തി പാർക്കിങ് സ്ഥലം മാത്രം തോമസ് ചാണ്ടിയുടെ ചെലവിൽ പഴയ സ്ഥിതിയിലാക്കാൻ നിർദ്ദേശിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ചില സിപിഎം കേന്ദ്രങ്ങളിൽ നിന്നാണ് ഈ സമ്മർദ്ദം ഉയർന്നിട്ടുള്ളത്. അതേസമയം നിലം നികത്തി നിർമിച്ച റോഡ് ആലപ്പുഴ മുനിസിപ്പാലിറ്റി ഏറ്റെടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ റവന്യൂ വകുപ്പ് കലക്ടറോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ സ്വകാര്യ വ്യക്തിക്കു വേണ്ടി എംപി ഫണ്ടിൽ നിന്നും ഫിഷറീസ് വകുപ്പിന്റെ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ചെലവാക്കി റോഡ് ഉണ്ടാക്കിയത് എങ്ങനെയെന്നും അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കാനാണ് കലക്ടറോടു നിർദ്ദേശിച്ചിട്ടുള്ളത്.