വേങ്ങര ഉപതിരഞ്ഞെടുപ്പു ഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാവുമെന്ന് മന്ത്രി എം.എം. മണി മനോരമ ന്യൂസിനോട്. ബി.ജെ.പിയുമായി ഇടഞ്ഞു നിൽക്കുന്ന ബി.ഡി.ജെ.എസിന് ഇടതുപക്ഷത്തെ സഹായിക്കാം. ബി.ഡി.ജെ.എസിനെ ഇടതുമുന്നണിയിൽ എടുക്കുന്ന കാര്യം ചർച്ച ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിട്ടുണ്ടെന്നും എം.എം. മണി വ്യക്തമാക്കി.
വേങ്ങര ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാവില്ലെന്ന മറ്റു നേതാക്കളുടെ വാക്കുകളെ തളളിയാണ് എം.എം. മണിയുടെ മനോരമ ന്യൂസിനോടുളള പ്രതികരണം. സംസ്ഥാന സർക്കാരിന്റെ ഒന്നേകാൽ വർഷത്തെ ഭരണം വിലയിരുത്തി ജനം വോട്ടു ചെയ്യും.
ബി.ജെ.പിയുമായി ഇടഞ്ഞു നിൽക്കുന്ന ബി.ഡി.ജെ.എസ് വേങ്ങരയിൽ ഇടതുസ്ഥാനാർഥിയെ സഹായിക്കുമെന്നാണ് പ്രതീക്ഷ. ബി.ഡി.ജെ.എസിനെ മുന്നണിയിൽ കൊണ്ടുവരുന്ന കാര്യം സി.പി.എം ചർച്ച ചെയ്യും. വട്ടിയൂർക്കാവിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ ഇടതുപക്ഷം കോൺഗ്രസിനെ സഹായിച്ചെന്ന കെ. മുരളീധരന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണന്നും എം.എം. മണി പറഞ്ഞു.