മൂന്ന് വനിതകള്‍ ചേര്‍ന്ന് ഒരു ടാക്സി ഡ്രൈവറെ തല്ലിവീഴ്ത്തി. ടാക്സി ഡ്രൈവറുടെ തലയിൽ കരിങ്കല്ല് കൊണ്ട് ഇടിച്ചു പരുക്കേൽപ്പിച്ചിട്ടും യുവതികളുടെ പേരിൽ നിസാര വകുപ്പുകൾ മാത്രം ചുമത്തിയത് വൻ പ്രതിഷേധത്തിനാണ് വഴി വെച്ചത്. യൂബര്‍ ഡ്രൈവര്‍ മരട് സ്വദേശി ഷെഫീഖിന് ഗുരുതരമായി പരിക്കേറ്റത്. മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് ഡ്രൈവറുടെ പരാതി.
ഷെയര്‍ ടാക്‌സി സംബന്ധിച്ച തര്‍ക്കത്തിനൊടുവിലായിരുന്നു മര്‍ദ്ദനം. ബുധനാഴ്ച ഉച്ചയോടെ വൈറ്റിലയിലാണ് സംഭവം. അക്രമം നടത്തിയ സ്ത്രീകള്‍ ഷെഫീഖിന്റെ യൂബര്‍ ടാക്‌സി ബുക്ക് ചെയ്തിരുന്നു. ഷെയര്‍ടാക്സി സംവിധാനത്തിലൂടെയാണ് ബുക്ക് ചെയ്തത്. എറണാകുളത്ത് നിന്നും തൃപ്പൂണിത്തറയിലേക്ക് പോവുകയായിരുന്ന ഷെഫീഖിന്റെ വാഹനത്തില്‍ മറ്റൊരു യാത്രക്കാരന്‍ കൂടിയുണ്ടായിരുന്നു. സ്ത്രീകളെ കയറ്റാന്‍ വൈറ്റിലയില്‍ എത്തിയ ഷെഫീഖിനോട് വണ്ടിയിലെ യാത്രക്കാരനെ ഇറക്കിവിടണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകള്‍ തര്‍ക്കം തുടങ്ങിയത്. ഷെയര്‍ടാക്സി സംവിധാനത്തിലൂടെയാണ് നിങ്ങള്‍ ബുക്ക് ചെയ്തിട്ടുള്ളതെന്ന് ഷെഫീഖ് പറഞ്ഞിട്ടും ഇവര്‍ സമ്മതിച്ചിരുന്നില്ല.
പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട ഡ്രൈവർ ഷഫീക്കിന്റെ നാട്ടുകാർ മരട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്റ്റേഷനു സമീപം പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.ബി.മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഇതിനിടെ ഡ്രൈവറെ ആക്രമിച്ച യുവതികൾക്ക് ക്രിമിനൽ ബന്ധമുണ്ടെന്ന സൂചനകളെ തുടർന്ന് സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
മോശമായി പെരുമാറിയത് കാര്‍ ഡ്രൈവറായിരുന്നുവെന്നാണ് യുവതികളുടെ ആക്ഷേപം. സംഘര്‍ഷത്തിന് കാരണം ഡ്രൈവര്‍ അസഭ്യം പറഞ്ഞതാണെന്നും ഇവര്‍ ആരോപിക്കുന്നു. പൊലീസും മോശമായി പെരുമാറി. സമൂഹമാധ്യമങ്ങളിലും ദുഷ്പ്രചരണം. ഇത്രയുമാണ് സത്യമെങ്കില്‍ എങ്ങനെയാണ് ആ ഡ്രൈവര്‍ ചോരയൊലിപ്പിച്ച് ആശുപത്രിയിലായത്? എന്താണിന്നലെ യഥാര്‍ഥത്തില്‍ കേരളത്തിലെ ഏറ്റവും തിരക്കേറിയ ട്രാഫിക് ജംഗ്ഷനരികെ നടന്നത്?