കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെതിരെ ശക്തമായ വികാരം ഉടലെടുത്തിക്കുന്ന സാഹചര്യത്തിലാണ് രാമലീല തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിനു റെക്കോര്‍ഡ് നേട്ടമുണ്ടാക്കാനുളള നെട്ടോട്ടത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. രാമലീലയ്ക്കെതിരെ സിനിമയിലെ വനിതാ സംഘടന രംഗത്തെത്തിയതും അണിയറക്കാരെ വലയ്ക്കുന്നുണ്ട്. സിനിമയുടെ റിലീസിങ് ദിനത്തില്‍ പ്രതിഷേധം സംഘടിപ്പാക്കാനാണ് സംഘടനയുടെ നീക്കം.
ദിലീപ് നായകനായ രാമലീല എന്ന സിനിമ തീയറ്ററിലെത്തിയാല്‍ കാണില്ലെന്ന പ്രഖ്യാപനങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും പുറത്തും ശക്തമാണ്. ഒരു പ്രതിയുടെ താരമേല്‍വിലാസത്തില്‍ എത്തുന്ന സിനിമയ്ക്ക് കൊടുക്കുന്ന കാഴ്ച ആ കുറ്റത്തിന് ഇരയായവളോട് ചെയ്യുന്ന അനീതിയാകുമെന്നാണ് വാദം. രാമലീല’ എന്ന സിനിമ പ്രദർശിപ്പിക്കാനുദ്ദേശിക്കുന്ന തിയറ്ററുകൾ തകർക്കണമെന്ന ആഹ്വാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനു വിവിധ സിനിമാ സംഘടനകള്‍ പരാതി നല്‍കിയിരുന്നു. തിയറ്റർ ഉടമകൾ, ഫിലിം ചേമ്പർ, നിർമാതാക്കൾ എന്നിവരുടെ സംഘടനകളാണു മുഖ്യമന്ത്രിക്കു പരാതി നൽകിയത്. തിയറ്ററുകൾ തകർക്കണമെന്ന് ആഹ്വാനം ചെയ്ത ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം ജി.പി. രാമചന്ദ്രനെതിരെ നടപടി വേണമെന്നും സംഘടനകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമിതിയിൽനിന്നു രാമചന്ദ്രനെ നീക്കണമെന്നാണ് ഇവരുടെ ആവശ്യം.
തിയറ്ററുകൾ തകർക്കണമെന്ന ആഹ്വാനത്തിനെതിരെ നിർമാതാവ് ടോമിച്ചൻ മുളകുപാടം നേരത്തെ ഐജി പി.വിജയനു പരാതി നൽകിയിരുന്നു. കലാപത്തിന് ആഹ്വാനം നൽകുന്നതിനു തുല്യമാണു തിയേറ്ററുകൾ തകർക്കുക എന്ന ആഹ്വാനത്തിലൂടെ രാമചന്ദ്രൻ നടത്തിയിരിക്കുന്നതെന്നു പരാതിയിൽ പറയുന്നു. പൈറസി പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതായും പരാതിയിൽ പറയുന്നു. പരാതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കു കൈമാറിയിട്ടുണ്ട്.
ദിലീപിന്റെ ചലച്ചിത്രം പുറത്തിറങ്ങുന്നദിവസം മനുഷ്യത്വമുള്ളവര്‍ക്കും കലാസ്‌നേഹികള്‍ക്കും കരിദിനമാണെന്ന് എഴുത്തുകാരി ശാരദക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു. . സഹപ്രവര്‍ത്തകയെ നഗ്‌നയാക്കി ചിത്രമെടുത്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ട നടന്റെ രണ്ടര മണിക്കര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന ആ പൈശാചിക കലാ പരിപാടികള്‍ മറന്നു കൊണ്ട് 28ാം തീയതി തീയേറ്ററിലേക്ക് പോകാന്‍ മാത്രം മനസാക്ഷിയില്ലാത്തവരല്ല ആ നടിയുടെ കേരളത്തിലെ സഹജീവികളെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.
എന്നാല്‍ കുറ്റാരോപിതന്റെ പേരില്‍ ഒരു കലാസൃഷ്ടിക്ക് അയിത്തം കല്‍പ്പിക്കേണ്ടതുണ്ടോ? ആവിഷ്കാരത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള നിലപാട് സോപാധികമാകരുത്.'രാമലീല' എന്ന സിനിമ കാണാതിരിക്കാന്‍ പതിനായിരം കാരണങ്ങളുണ്ടാവട്ടെ. പക്ഷേ ഒരു കുറ്റാരോപിതന്‍ നായകനായ സിനിമ എന്നത് അതിലൊരു കാരണമാകരുത്. സിനിമ റിമാന്‍ഡിലല്ല.