കുറവിലങ്ങാട് ∙ ചെറുപ്രായത്തിൽത്തന്നെ മാനേജ്മെന്റ് ലോകത്തിൽ മികവിന്റെ പടികൾ കയറിയ കടപ്പൂര് വട്ടുകുളം വല്ലാട്ട് ബിമൽ സെബാസ്റ്റ്യന്റെ വേർപാടിൽ നാടു വിതുമ്പുന്നു. ഇന്നലെ പുലർച്ചെ ദേശീയപാതയിൽ ചാലക്കുടി പോട്ട നാടുകുന്നിലുണ്ടായ അപകടത്തിലാണ് ബിമലും സുഹൃത്ത് നെടുങ്കുന്നം തെങ്ങുംമൂട്ടിൽ ക്രിസ്റ്റി മാത്യു ഫിലിപ്പും മരിച്ചത്.
മാനേജ്മെന്റ് മേഖലയിൽ മികവു തെളിയിച്ച പിതാവ് വി.എ.ഏബ്രഹാമിന്റെ മകൻ ബിമൽ എപ്പോഴും വിജയങ്ങൾക്കൊപ്പമായിരുന്നു. ഏതാനും മാസം മുൻപാണു ബിമൽ രാജഗിരി കോളജിൽ എംബിഎയ്ക്കു ചേർന്നത്. കോട്ടയം സിഎംഎസ് കോളജിലായിരുന്നു ബികോം പഠനം. ബിരുദവുമായി പുറത്തിറങ്ങിയതു കോളജിലെ മികച്ച വിദ്യാർഥിയെന്ന നേട്ടത്തോടെയായിരുന്നു.
എംബിഎയ്ക്കു ചേരുന്നതിനു മുൻപുതന്നെ മാനേജ്മെന്റ് ഫെസ്റ്റുകളിൽ താരമായിരുന്നു. കേരളത്തിലും ഇതരസംസ്ഥാനങ്ങളിലും മൂന്നു വർഷത്തിനുള്ളിൽ നടന്ന മുപ്പത്തഞ്ചിലേറെ ഫെസ്റ്റുകളിൽ മികച്ച മാനേജരായി തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും ഒടുവിൽ മലപ്പുറത്തെ മൽസരത്തിലും ഒന്നാം സ്ഥാനം.
നാട്ടുകാർക്കും പ്രിയങ്കരനായിരുന്നു ബിമൽ. പഠനത്തിനും മൽസരങ്ങൾക്കുമിടയിൽ നാട്ടിലെ കാര്യങ്ങൾക്കെല്ലാം സാന്നിധ്യം ഉറപ്പാക്കിയിരുന്നു. കടപ്പൂര് ഗ്രാമത്തിനുണ്ടായ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല.