മരട് ∙ ജയന്തി റോഡിൽ കുന്നലക്കാട് ലെയ്നിൽ വടശേരിൽ മാർട്ടിന്റെ വീടിലും പരിസരത്തും ചൊറിയൻപുഴു വിലസുകയാണ്. രണ്ടു ദിവസമായി ശല്യം തുടങ്ങിയിട്ട്. ആദ്യം വീട്ടുമുറ്റത്തു കാണപ്പെട്ട ചൊറിയൻ പുഴുക്കളുടെ എണ്ണം കൂടിക്കൂടി വീടിനകത്തേക്കും വ്യാപിക്കുകയായിരുന്നു. ചെറിയ ചെടികളിൽ മുതൽ തെങ്ങിൽ വരെ പുഴുക്കളുടെ സാന്നിധ്യമുണ്ട്.
മണ്ണെണ്ണയൊഴിച്ചും മറ്റും നശിപ്പിച്ചിട്ടും ഇവയുടെ എണ്ണം പെരുകുകയാണെന്നു മാർട്ടിൻ പറഞ്ഞു. ചൊറിച്ചിലും തുടങ്ങിയിട്ടുണ്ട്. ഭക്ഷണം കഴിക്കുവാൻ പോലും പറ്റാത്തവിധമാണ് പുഴുക്കൾ വീടിനുള്ളിൽ വിലസുന്നത്. ഈ പരിസരത്ത് ഓടുമേഞ്ഞ ഏക വീട് മാർട്ടിന്റേതാണ്. ഓടിന്റെ വിടവിലൂടെയാണു വീടിനുള്ളിലേക്ക് പുഴുക്കൾ ഇഴഞ്ഞെത്തുന്നത്. ഭിത്തിയിൽ കയറുന്ന പുഴുക്കൾ വസ്ത്രങ്ങളിലും മറ്റും കയറിക്കൂടും.
തൊട്ടാൽ ചൊറിച്ചിലും തടിച്ചു പൊങ്ങലും
പുഴുക്കൾ ദേഹത്തു തൊട്ടാൽ അസഹ്യമായ ചൊറിച്ചിലാണ്. തടിച്ചു പൊങ്ങുകയും ചെയ്യും. കുട്ടികളെയാണു കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്. ദേഹത്തു പുഴുക്കൾ കയറിയാൽ ഉടനെ സോപ് ഉപയോഗിച്ചു കഴുകിയാൽ തടിച്ചുപൊങ്ങുന്നത് ഒഴിവാക്കാനാകുമെന്നു മാർട്ടിൻ പറഞ്ഞു.
മണ്ണെണ്ണ അടിച്ചിട്ടും രക്ഷയില്ല
പുഴുക്കളെ നശിപ്പിക്കാൻ മണ്ണെണ്ണ സ്പ്രേ ചെയ്തതിന്റെ രൂക്ഷഗന്ധമാണ് വീടു മുഴുവൻ. എന്നിട്ടും പുഴുക്കൾ ചത്തില്ല. ഇതോടെ പാറ്റകളെ കൊല്ലുന്ന കീടനാശിനിയാണിപ്പോൾ സ്പ്രേ ചെയ്യുന്നത്. വീടിനുള്ളിൽ കിടന്ന് ഉറങ്ങാൻ പറ്റാത്ത സ്ഥിതിയായി. ഇന്നലെ രാത്രി ബന്ധുവീട്ടിലാണു മാർട്ടിനും കുടുംബവും താമസിച്ചത്.
ആദ്യമായാണു പ്രദേശത്തു ചൊറിയൻ പുഴുക്കൾ കൂട്ടത്തോടെയെത്തുന്നത്. പരിസരപ്രദേശങ്ങളിലേക്കു വ്യാപിക്കും മുൻപു പുഴുക്കളെ ഇല്ലാതാക്കണമെന്നാണു പ്രദേശവാസികളുടെ ആവശ്യം. മഴ തുടർന്നാൽ ആരോഗ്യപ്രശ്നമാകുമെന്ന പേടിയുമുണ്ട്.