ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ തുടങ്ങിയ സ്കോളർഷിപ്പ് പദ്ധതി ഫലം കാണുന്നില്ല. അപേക്ഷകരില്ലാത്തതിനാൽ സാമൂഹ്യനീതി വകുപ്പിന്റെ ഒാഫിസുകളിൽ കെട്ടിക്കിടക്കുന്നത് കോടികൾ. നടപ്പ് അധ്യയനവർഷം പകുതി പിന്നിടുമ്പോഴും ഇതേവരെ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ല.
അപകർഷതാബോധം മൂലം വിദ്യാർഥികൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കാതിരിക്കാനാണ് 2015ൽ സംസ്ഥാന സർക്കാർ ട്രാൻസ്ജൻഡർ വിദ്യാർഥികൾക്കായി പ്രത്യേക സ്കോളർഷിപ്പ് പദ്ധതി ആരംഭിച്ചത്. ഏഴു മുതൽ പത്താം ക്ലാസുവരെയുള്ള വിദ്യാർഥികൾക്ക് പ്രതിമാസം ആയിരം രൂപയും ഹയർ സെക്കൻഡറിയിൽ ആയിരത്തിയഞ്ഞൂറും ഡിപ്ലോമ, ഡിഗ്രി, പിജി ഘട്ടത്തിൽക്ക് 2000 വും സ്കോളർഷിപ്പായി നൽകും. എന്നാൽ പദ്ധതി തുടങ്ങി രണ്ട് അധ്യയനവർഷം പിന്നിട്ടിട്ടും സംസ്ഥാനത്താകെ ലഭിച്ചത് നാലു അപേക്ഷകൾ മാത്രമാണ് .
ട്രാൻസ്ജെൻഡർ വിദ്യാർഥികളുടെ ഉന്നമനത്തിനായി മൂന്നു കോടിയോളം രൂപയാണ് ഈ വർഷം സർക്കാർ മാറ്റിവച്ചിരിക്കുന്നത്. ഇതിൽ 1.53 കോടി രൂപയാണ് സ്കോളർഷിപ്പ ഇനത്തിൽ ചെലവഴിക്കുന്നത്. പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈൽഡ് ലൈൻ പ്രവർത്തകരേയും അംഗൻവാടി ജീവനക്കാരെയും ക്രോഡീകരിച്ച് ഒാരോ ജില്ലയിലെയും അർഹരായവരെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
സംസ്ഥാനത്ത് നാലായിരത്തിലധികം ട്രാൻസ്ജെൻഡറുകളുണ്ടെന്നാണ് കണക്ക്. ഇതിൽ വിദ്യാർഥികളെത്രയുണ്ടെന്നതിനെക്കുറിച്ച് സാമൂഹ്യക്ഷേമ വകുപ്പിൽ കണക്കുകളും ലഭ്യമല്ല.