തൃശൂർ ∙ കഴിഞ്ഞ ദിവസം നഗരത്തിലെ തള്ളുവണ്ടിയിൽ പഴങ്ങൾ വിൽക്കുന്നവരിൽനിന്നു നഗരത്തിലെ വീട്ടമ്മ ഒരു കിലോ ഓറഞ്ച് വാങ്ങി. വീട്ടിലെത്തി നോക്കിയപ്പോൾ പകുതിയും കേടായിരിക്കുന്നു. ഇതു മാറ്റി നൽകണമെന്നാവശ്യപ്പെട്ടു വീട്ടമ്മ തിരികെ കച്ചവടക്കാരനെ സമീപിച്ചു. പഴം മാറ്റി നൽകുന്നതിനു പകരം വീട്ടമ്മയ്ക്കു ലഭിച്ചതാവട്ടെ, ചീത്തവിളിയും പരിഹാസവും.
നഗരത്തിൽ മാന്യമായി പഴങ്ങൾ വിൽക്കുന്ന കച്ചവടക്കാർക്കു ചീത്തപ്പേരുണ്ടാക്കുകയാണ് ഇത്തരം സംഘങ്ങൾ. ഒരു കിലോ ആപ്പിളോ മറ്റോ വാങ്ങിയാൽ അതിൽ പകുതിയോ അതിലധികമോ ചീഞ്ഞതോ കേടായതോ മറ്റുവിധത്തിൽ ഉപയോഗശൂന്യമായതോ ആയിരിക്കും.
ഇതു പെട്ടെന്നു കണ്ടുപിടിക്കാതിരിക്കാൻ കടലാസിൽ പൊതിഞ്ഞു കെട്ടി പ്ലാസ്റ്റിക് കവറുകളിലാക്കിയാണു നൽകുക. വീട്ടിൽ ചെന്നു തുറന്നു നോക്കുമ്പോഴാണു തട്ടിപ്പ് മനസിലാകുക. സ്ത്രീകളെയും വയോധികരെയുമാണ് ഇവർ കൂടുതൽ വഞ്ചിക്കുന്നത്.
ഗുണനിലവാരം ആര് ഉറപ്പാക്കും?
ആപ്പിളിനു നിറവ്യത്യാസം, ഓറഞ്ചിനു മണ്ണെണ്ണ മണം. പെട്ടിക്കടകളിലും ഷോപ്പുകളിൽനിന്നും വാങ്ങുന്ന പഴ വർഗങ്ങൾക്കെതിരെ ആരോപണങ്ങൾ വരുന്നു. പക്ഷേ ആരും പരിശോധന നടത്താനോ ഗുണനിലവാരം ഉറപ്പു വരുത്താനോ ഇല്ല.
ഇവയൊക്കെ എത്രമാത്രം ഭക്ഷ്യയോഗ്യമാണ്? പരിശോധനകളൊന്നും ഇല്ലാത്തതിനാലും വിഷം തളിച്ചതാണോ അല്ലയോ എന്ന് അധികൃതരിൽ നിന്നുള്ള കൃത്യമായ വിശദീകരണം ലഭിക്കാത്തതിനാലും കാര്യങ്ങൾ ഇങ്ങനെ തന്നെ പോകുന്നു.
ആപ്പിളിൽ നീല നിറവും രുചിവ്യത്യാസവും പലതവണ നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന് ഇതു സംബന്ധിച്ചു പരാതിയും ലഭിച്ചിരുന്നു. പക്ഷേ കാര്യമായ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
വിൽപനക്കാരല്ല ഉത്തരവാദികളെങ്കിലും ഇവ എവിടെ നിന്നാണു വരുന്നതെന്നും ഗുണനിലവാരമുണ്ടോയെന്നും ആരും പരിശോധിക്കുന്നില്ല.