സംസ്ഥാനത്തെ എൽ.പി, യു.പി സ്കൂളുകളിൽ 10 ശതമാനം പാഠപുസ്തകങ്ങൾ പോലും എത്തിയില്ല. രണ്ടാം ടേമിൽ സ്കൂൾ തുറന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും പഠനം ആരംഭിക്കാനായിട്ടില്ല. ഹൈസ്ക്കൂളിൽ ഇനിയും 70 ശതമാനം പുസ്തകങ്ങളാണ് വിതരണം ചെയ്യാനുള്ളത്.
ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പത്തുശതമാനം മാത്രമെ ഇത് വരെ വിതരണം ചെയ്യാനായിട്ടുള്ളൂ. വടക്കൻജില്ലകളിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. പാലക്കാട് ജില്ലയിൽ പല സ്കൂളിലും ഒറ്റപുസ്തകം പോലും എത്തിയിട്ടില്ല. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പ്രമുഖ സ്കൂളുകൾ പോലും പാഠപുസ്തകം കാത്തിരിക്കുകയാണ്. ഒന്നാം ക്ലാസിലെ മലയാള പാഠപുസ്തകം ചില ജില്ലക്കാർ കണ്ടിട്ടുപോലുമില്ല.
വിദ്യാഭ്യാസ വകുപ്പ് കൃത്യമായി പണം നൽകാത്തതിനാൽ കെബിപിഎസ് പുസ്തകങ്ങളുടെ പുറം ചട്ട അച്ചടിക്കുന്നത് വൈകിപ്പിച്ചതാണ് പ്രധാനകാരണമായി പറയുന്നത്. അതേസമയം ഒാരോ ടേമിലും ഒരോ പാഠപുസ്തകമെന്ന രീതി നടപ്പിൽ വന്നശേഷം , ഇത് ഏകോപിപ്പിക്കുന്നതിന് ആരും ഇല്ലാത്തതാണ് പ്രശ്നമെന്നാണ് അധ്യാപകരുടെ പക്ഷം. അച്ചടിവകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ധനവകുപ്പ് എന്നിവരും പ്രസ്സുകളുടെ പ്രതിനിധികളും യോജിപ്പോടെ പ്രവർത്തിക്കാറില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.