തെറ്റിദ്ധരിപ്പിച്ച് മതംമാറ്റിയെന്ന പരാതിയുമായി കാസർകോട് സ്വദേശിയായ യുവതി. മതംമാറി ആയിഷ എന്ന പേര് സ്വീകരിച്ച ആതിരയാണ് മതസംഘടനകൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇക്കഴിഞ്ഞ ജൂലൈയിൽ വീടുവിട്ടിറങ്ങിയ പെൺകുട്ടി പിന്നീട് ഹൈക്കോടതിയുടെ ഇടപെടലോടെയാണ് മാതാപിതാക്കൾക്കൊപ്പം തിരിച്ചെത്തിയത്.
കാസർകോട് ഗവൺമെന്റ് കോളജ് വിദ്യാർഥിയായിരിക്കെ സഹപാഠികളിൽ ചിലരുടെ പ്രേരണയിലാണ് മതപഠനത്തിനായി വീടുവിട്ടിറങ്ങിയതെന്ന് ആതിര പറയുന്നു. ആയിഷയായി മാറിയതോടെ മതസംഘടനകളും പിന്തുണയുമായെത്തി. അന്വേഷണം ഊർജിതമായപ്പോൾ പൊലീസിന് മുന്നിൽ ഹാജരാകാൻ അവർ തന്നെ ഉപദേശിച്ചു.
അപ്പോഴേക്ക് വീട്ടിൽ നിന്നിറങ്ങിയിട്ട് 17 ദിവസമായിരുന്നു. തന്റെ ഫോണെല്ലാം അവരുടെ പക്കലായിരുന്നു. സിം കാർഡ് നശിപ്പിച്ചുകളഞ്ഞിരുന്നു. പൊലീസ് കണ്ടുപിടിക്കാതിരിക്കാനാണെന്ന് അവർ പിന്നീട് വിശദീകരിച്ചു.
ഒടുവിൽ പൊലീസ് കോടതിയിൽ ഹാജരാക്കിയതോടെ സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുമതിയായി. എന്നാൽ വീട്ടുകാർ ഹൈക്കോടതിയെ സമീപിച്ചതോടെ അവർക്കൊപ്പം പോകേണ്ടിവന്നു. മാതാപിതാക്കളെയും മതപരിവർത്തനം ചെയ്യിക്കണമെന്ന ഉദ്ദേശ്യത്തിലാണ് വീട്ടിലേക്ക് മടങ്ങിയതെന്ന് പെൺകുട്ടി പറയുന്നു. എന്നാൽ പിന്നീട് ആർഷ വിദ്യാസമാജത്തിന്റെ കൗൺസലിങ്ങില്‍ വീണ്ടും ആതിരയായി മാറിയ കുട്ടി മാതാപിതാക്കൾക്കൊപ്പമാണ് മാധ്യമങ്ങളെ കണ്ടത്.