ആർസിസിയിൽ ചികിൽസയിലിരിക്കുന്ന ആലപ്പുഴ സ്വദേശിയായ ഒൻപതു വയസ്സുള്ള കുട്ടിക്ക് എച്ച്ഐവി രോഗം ബാധിച്ചുവെന്നു സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റു രണ്ടുപേർക്കു കൂടി രോഗം ബാധിച്ചിരിക്കാമെന്നു സംശയം. കുട്ടിക്കു രക്തം നൽകിയ ദാതാവിൽ നിന്നു രക്തം സ്വീകരിച്ചവർക്കും രോഗം ബാധിക്കാം.
ഒരു ദാതാവിൽ നിന്ന് എടുക്കുന്ന രക്തത്തിൽ നിന്നു പ്ലേറ്റ്‌ലറ്റ്, പ്ലാസ്മ, റഡ് ബ്ലഡ് സെൽസ് എന്നിവ വേർതിരിച്ചു മൂന്നുപേർക്കുവരെ ഉപയോഗിക്കാറുണ്ട്. കുട്ടിക്കു പ്ലേറ്റ്ലറ്റാണു നൽകിയിരിക്കുന്നത്. പ്ലാസ്മയും റഡ് ബ്ലഡ് സെൽസും മറ്റു രണ്ടുപേർക്കും നൽകിയിരിക്കാം. ആർസിസിയിലെ രേഖകൾ അനുസരിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.. രക്തദാതാക്കളായ 49 പേരെക്കുറിച്ചു മെഡിക്കൽ കോളജ് പൊലീസും അന്വേഷണം ആരംഭിച്ചു. കുട്ടിക്കു 49 തവണ രക്തത്തിലെ പ്ലേറ്റ്ലറ്റ് ഘടകം നൽകിയിട്ടുണ്ട്.
ദാതാക്കളുടെ ജീവിതസാഹചര്യവും സ്വഭാവവും നിരീക്ഷിക്കുകയാണ് ഇപ്പോൾ. തുടർന്നു സംശയമുള്ളവരെ വിളിച്ചുവരുത്തി പരിശോധനയ്ക്കു വിധേയമാക്കും. പണത്തിനുവേണ്ടി രക്തം വിൽക്കുന്നവർ ദാതാക്കളുടെ കൂട്ടത്തിൽ ഉണ്ടെന്നു സംശയിക്കുന്നു. ആർസിസി കൈമാറിയ ദാതാക്കളുടെ പട്ടികയിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ളവർ ഉണ്ട്. അതിനാലാണു രക്തം വിൽക്കുന്നവർ ഉണ്ടോയെന്നു നോക്കുന്നത്.
പനി ബാധിച്ചപ്പോൾ പ്രവേശിപ്പിച്ച ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും രക്താർബുദം സ്ഥിരീകരിച്ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും കുട്ടിക്കു രക്തം നൽകിയിട്ടില്ലെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ ആശുപത്രികളിലും ആലപ്പുഴയിലെയും ഹരിപ്പാടിലെയും സ്വകാര്യ ലാബുകളിലും കുട്ടിയുടെ രക്തം പരിശോധിച്ചിരുന്നു. അതുവഴി എച്ച്ഐവി ബാധയുണ്ടായോയെന്നും അന്വേഷിക്കുന്നുണ്ട്.
എച്ച്ഐവി ബാധിച്ചത് ആർസിസിയിലെ ചികിത്സാപ്പിഴവു മൂലമല്ലെന്ന് ആരോഗ്യ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഡോ.കെ.ശ്രീകുമാരി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സമാനമായ കണ്ടെത്തൽ നടത്തിയ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പിനു കൈമാറും. ആർസിസി നടത്തിയ ആഭ്യന്തര അന്വേഷണത്തിലും സ്ഥാപനത്തിനു വീഴ്ച സംഭവിച്ചിട്ടില്ലെന്നു കണ്ടെത്തിയിരുന്നു.
അതിനിടെ ആർസിസിയിൽ ചികിൽസയിൽ കഴിയുന്ന ഇടുക്കി സ്വദേശിയായ പെൺകുട്ടിക്ക് എച്ച്ഐവി ബാധ ഉണ്ടായെന്ന സംശയത്തിൽ പരിശോധനകൾ ആരംഭിച്ചു. ഒപിയിൽ ചികിൽസ തേടുന്ന കുട്ടിക്കാണു രോഗം സംശയിക്കുന്നത്. ഈ കുട്ടിക്കു നേരത്തെ പേപ്പട്ടി വിഷബാധയ്ക്കു കുത്തിവയ്പെടുത്തിരുന്നു. അതിനുശേഷം രക്തപരിശോധന നടത്തിയാൽ കൃത്യമായ വിവരങ്ങൾ ലഭിക്കില്ല. എച്ച്ഐവിയുടെ കാര്യത്തിലും വ്യത്യസ്തമായ ഫലമായിരിക്കും ലഭിക്കുക. അതിനാൽ വിശദമായ പരിശോധനയ്ക്കുശേഷമേ ഇതു സ്ഥിരീകരിക്കാനാകുകയുള്ളൂവെന്ന് ആർസിസിയിലെ ഡോക്ടർമാർ അറിയിച്ചു.