ബ്രാഞ്ച് സമ്മേളനങ്ങൾക്കിടെ പാലക്കാട് മണ്ണൂർ പഞ്ചായത്തിലെ സിപിഎമ്മിൽ പൊട്ടിത്തെറി. പാർട്ടി തീരുമാനം അംഗീകരിക്കാതെ വിമതയോഗം വിളിച്ചുകൂട്ടിയതിന് രണ്ട് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഒറ്റപ്പാലം ഏരിയാ കമ്മിറ്റിയുടെ ശുപാർശ ജില്ലാ സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. മുണ്ടൂർ മോഡൽ വിമതനീക്കത്തിനു സമാനമാണ് മണ്ണൂരിലും പാർട്ടി നേരിടുന്ന വിഭാഗീയത. മണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ.ശങ്കരനാരായണൻ , ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി കെ.വി.രവീന്ദ്രൻ എന്നിവരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം.ഹംസയുടെ സാന്നിധ്യത്തിൽ ഒറ്റപ്പാലം ഏരിയാ കമ്മിറ്റിയുടേതാണ് പുറത്താക്കൽ ശുപാർശ. ഏരിയാ കമ്മിറ്റിയുടെ റിപ്പോർട്ട് ജില്ലാ സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത് അന്തിമതീരുമാനമെടുക്കും. രണ്ട് വർഷം മുൻപ് നടന്ന പഞ്ചായത്ത് തിരഞ്ഞടുപ്പിൽ വിഭാഗീയ പ്രവർത്തനം ആരോപിച്ച് ശങ്കരനാരായണനെയും രവീന്ദ്രനെയും പാർട്ടി ലോക്കൽ കമ്മിറ്റി ഒരു വർഷത്തേക്ക് സസ്പെൻഡു ചെയ്തിരുന്നു.
പാർട്ടിയുടെ ഇൗ തീരുമാനം അംഗീകരിക്കാതെ ഇരു നേതാക്കളുടെയും നേതൃത്വത്തിൽ കഴിഞ്ഞ ഞായറാഴ്ച മണ്ണൂരിൽ വിമതയോഗം നടത്തി. ഇതാണ് ഇപ്പോൾ ഏരിയാ കമ്മിറ്റിയുടെ പുറത്താക്കൽ തീരുമാനത്തിന് കാരണം. രണ്ട് വർഷം മുൻപുണ്ടായ സംഭവത്തിന്റെ പേരിൽ ബ്രാഞ്ച് സമ്മേളനം തുടങ്ങിയപ്പോഴുളള അച്ചടക്ക നടപടി അംഗീകരിക്കാനാവില്ലെന്നാണ് വിമത നേതാക്കളുടെ നിലപാട്.