നിയമനവിവാദം നേരിടുന്ന KHRWS എം ഡി ഡപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞിട്ടും നിയമ വിരുദ്ധമായി സ്ഥാനത്തു തുടരുന്നു. കോടികളുടെ പണമിടപാടുകളും പ്രധാന തീരുമാനങ്ങളുമെടുക്കുന്ന ഉന്നത സ്ഥാനത്താണ് എം ഡി അശോക് ലാൽ ഒരുമാസമായി തുടരുന്നത്. ചട്ടങ്ങൾ പാലിക്കാതെയാണ് അശോക് ലാലിനെ നിയമിച്ചതെന്ന് ആക്ഷേപം നിലനിൽക്കുമ്പോഴാണ് സർക്കാരിന്റെ ഒത്തുകളി.
2016 ഒാഗസ്റ്റ് 10നാണ് ഒരു വർഷത്തേയ്ക്ക് ഡപ്യൂട്ടേഷനിൽ KHRWS എം ഡിയായി ജി അശോക് ലാലിനെ നിയമിച്ചത്. വിവരാവകാശ രേഖയനുസരിച്ച് കാലാവധി, കഴിഞ്ഞ ഒാഗസ്റ്റ് 16ന് അവസാനിച്ചു. ഒരുമാസമായിട്ടും ഡെപ്യൂട്ടേഷൻ നീട്ടിനൽകിയിട്ടുമില്ല.
കാലാവധി കഴിഞ്ഞ എം.ഡി സ്ഥാനത്തിരുന്നത് കോടികളുടെ പണമിടപാടു നടത്തുന്നതും ഫയലുകൾ ഒപ്പിടുന്നതും എങ്ങനെയെന്ന ചോദ്യത്തിന് ആരോഗ്യവകുപ്പിന് മറുപടിയില്ല. നിയമനം തന്നെ ചട്ടങ്ങള് ലംഘിച്ചാണെന്ന വിവാദം നിലനിൽക്കുമ്പോഴാണ് ഡപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞിട്ടും എം ഡി സ്ഥാനത്തു തുടരുന്നത്.
കെ.എച്ച്.ആർ.ഡബ്ലിയു.എസിൽ ഒാരോ മൂന്നുമാസം കൂടമ്പോഴും ഗവേണിങ് കൗൺസിൽ കൂടണമെന്നാണ് നിയമമെങ്കിലും ഒരു വർഷത്തിനിടെ വിളിച്ചുചേർത്തത് ഒരേയൊരു യോഗം മാത്രമാണ്. എം.ഡിയായി നിയമിക്കപ്പെടുന്നയാൾ സർക്കാർ ഉദ്യോഗസ്ഥനായിരിക്കണമെന്ന ചട്ടം അട്ടിമറിച്ചായിരുന്നു പൊതുമേഖലസ്ഥാപനത്തിൽ നിന്നുള്ള അശോക്് ലാലിനെ എം.ഡിയാക്കിയത്
മുഖ്യമന്ത്രിപോലും ഫയൽ കാണാതെ ആരോഗ്യമന്ത്രി നേരിട്ട് നിയമിച്ചതാണന്നാണ് പ്രതിപക്ഷ ആക്ഷേപം. ഇത് സംബന്ധിച്ച പരാതി വിജിലൻസ് കോടതിയുടെ പരിഗണനയിലാണ്. ഡെപ്യൂട്ടേഷൻ നീട്ടുന്നകാര്യം പരിശോധിച്ചുവരികയാണന്നും, നിയമനഫയൽ വിജിലൻസിന്റെ കൈവശമായതുകൊണ്ടാണ് വൈകുന്നതെന്നുമാണ് ആരോഗ്യവകുപ്പിന്റ വിശദീകരണം.