കനത്ത മഴയിൽ മുങ്ങി കേരളം. പലയിടത്തും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, ഗതാഗത തടസ്സം. ഒട്ടേറെ വീടുകൾ തകർന്നു. മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും കനത്ത മഴയാണിത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴ ‘നിന്നു പെയ്യാൻ’ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെത്തുടർന്നു കലക്ടർമാർക്കു ജാഗ്രതാനിർദേശം നൽകി.
ഉരുൾപൊട്ടൽ മേഖലയിലും നദികളുടെ തീരങ്ങളിലുമുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലയിൽ രാത്രി ഗതാഗതം നിയന്ത്രിച്ചു. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. കല്ലാർകുട്ടി, മലങ്കര, പൊന്മുടി, നെയ്യാർ, പേപ്പാറ, വടക്കഞ്ചേരി മംഗലം ഡാമുകളുടെ ഷട്ടർ തുറന്നു. കനത്ത മഴയിൽ ആലുവ ശിവരാത്രി മണപ്പുറം മുങ്ങി. ക്ഷേത്രം പൂര്‍ണമായും മുങ്ങുംവിധം ജലനിരപ്പുയരുന്നത് പ്രകൃതിദത്തമായ ആറാട്ടാണെന്നാണ് വിശ്വാസം. ഇതോടനുബന്ധിച്ച് പ്രത്യേക പൂജകളും ക്ഷേത്രത്തിൽ പുലര്‍ച്ചെ നടന്നു.
ആഢ്യൻപാറ പദ്ധതി പ്രദേശത്ത് മണ്ണിടിച്ചിൽ
നിലമ്പൂർ ആഢ്യൻപാറ ജലവൈദ്യുതി പദ്ധതി പ്രദേശത്ത് മണ്ണിടിച്ചിൽ. വൈദ്യുതോൽപാദനം തടസ്സപ്പെട്ടു. ചെക്ക് ഡാമിനോടു ചേർന്നു ടണൽ തുടങ്ങുന്ന പ്രദേശത്തേക്കാണു കല്ലും മണ്ണും ഇടിഞ്ഞു വീണത്. ചാലിയാർ പഞ്ചായത്തിൽ കാഞ്ഞിരപ്പുഴയിൽ ആഢ്യൻപാറ വെള്ളച്ചാട്ടത്തിനു സമീപമാണു ചെറുകിട ജലവൈദ്യുതി പദ്ധതി.