കൊച്ചി തുറമുഖത്തേക്കുള്ള തന്ത്രപ്രധാന കപ്പൽ ചാലിൽ മുങ്ങിയ മീൻപിടിത്ത ബോട്ട് കണ്ടെത്താനായില്ല. എൻജിൻ തകരാറിനെ തുടർന്ന് ഉൾക്കടലിൽ പ്രവർത്തനം നിലച്ച ബോട്ട് കെട്ടി വലിച്ച് വൈപ്പിൻ ജെട്ടിയിൽ എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് വടം പൊട്ടി മുങ്ങിയത്. വലിയ കപ്പലുകളുടെ ഗതാഗതം തടസപ്പെട്ടു.
സംസ്ഥാനത്തിന്റെ തന്നെ തന്ത്രപ്രധാന കപ്പൽ ചാലിലാണ് ഇന്ന് രാവിലെ പത്ത് മണിയോടെ നീതിമാൻ എന്ന മീൻപിടിത്ത ബോട്ട് പൂർണമായും മുങ്ങിയത്. കടലിൽ അതിശക്തമായ കാറ്റ് ഉണ്ടായതിനെ തുടർന്ന് വെള്ളം ഉയർന്ന് പൊങ്ങിയതിനെ തുടർന്നാണ് ബോട്ടിന് തകരാർ സംഭവിച്ചത്. മറ്റ് ബോട്ടുകളിൽ ഉണ്ടായിരുന്നവർ നീതിമാനിലെ ആറ് പേരേയും രക്ഷപ്പെടുത്തി. തുടർന്ന് വടം ഉപയോഗിച്ച് കെട്ടിവലിച്ച് കൊണ്ടുവരുന്നതിനിടെയാണ് ഫോർട്ട് കൊച്ചിക്കും വൈപ്പിനും ഇടയിൽ കപ്പൽ ചാലിൽ ബോട്ട് മുങ്ങിയത്.
കൊച്ചി തുറമുഖം, നാവിക ആസ്ഥാനം, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ എന്നിവിടങ്ങളിലേക്കടക്കം വൻ കപ്പലുകൾ കടന്ന് പോകുന്ന 15 മീറ്റർ താഴ്ചയുള്ള കപ്പൽ ചാലിലാണ് അപകടം സംഭവിച്ചത്. പോർട്ട് ട്രസറ്റ് നാവികസേന തീരസംരക്ഷണ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്.