കെ.എസ്.ഇ.ബി. മീറ്റര്‍ റീഡര്‍ തസ്തികയില്‍ നിയമന നിരോധനമെന്ന മനോരമ ന്യൂസ് വാര്‍ത്തയോട് ദുര്‍ബല പ്രതികരണവുമായി മന്ത്രി എം.എം.മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പിന്നാലെ മന്ത്രിയുടെ ഫെയ്സ്ബുക്ക് പേജില്‍ പ്രതിഷേധവുമായി ഉദ്യോഗാര്‍ഥികള്‍ എത്തിയതോടെ മന്ത്രി പോസ്റ്റ് പിന്‍വലിച്ച് തടിതപ്പി. പോസ്റ്റ് പിന്‍വലിച്ചതിനെക്കുറിച്ച് ഉദ്യോഗാര്‍ഥികള്‍ ചോദ്യങ്ങളുമായി എത്തിയതോടെ ആദ്യകുറിപ്പില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി മന്ത്രി വീണ്ടും രംഗത്തെത്തി.
മീറ്റര്‍ റീഡര്‍ തസ്തികയിലെ ഒഴിവുകള്‍ കെ.എസ്.ഇ.ബി. റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ പി.എസ്.സി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നില്ലെന്നായിരുന്നു മനോരമ ന്യൂസ് വാര്‍ത്ത. വാര്‍ത്ത ചര്‍ച്ചയായതിനു പിന്നാലെ വിശദീകരണവുമായി മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വന്നു. കെ.എസ്.ഇ.ബിയില്‍ നിയമനനിരോധനം എന്നത് തെറ്റായ പ്രചാരണമാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. കെ.എസ്.ഇബിയില്‍ നടത്തിയ നിയമനത്തിന്റെ കണക്കുകളും അദ്ദേഹം പുറത്തുവിട്ടു.
മീറ്റര്‍ റീഡര്‍ തസ്തികയില്‍ പി.എസ്.സി വഴി ആരെയും നിയമിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മറുപടിയില്‍ നിന്ന് വ്യക്തം. ആറ് ആശ്രിതനിയമനങ്ങള്‍ മാത്രമാണ് ഇക്കാലയളവില്‍ മീറ്റര്‍ റീഡര്‍ തസ്തികയില്‍ നടന്നതെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പിന്നാലെ തെളിവുകൾ സഹിതം ഉദ്ദ്യോഗാർഥികൾ ഫെയ്സ്ബുക്കില്‍ പൊങ്കാല തുടങ്ങി. വിമര്‍ശനം അധികവും മീറ്റര്‍ റീഡര്‍ തസ്തികയുമായി ബന്ധപ്പെട്ടായതിനാല്‍ കോഴിക്കോട് ഐഐഎം റിപ്പോർട്ട് മറയാക്കി മന്ത്രി പുതിയ പോസ്്റ്റിട്ടു.
ബോർഡോ സർക്കാരോ അംഗീകരിക്കാത്ത റിപ്പോർട്ടിനെ ചോദ്യം ചെയ്ത് ഉദ്യോഗാർഥികള്‍ എത്തിയതോടെ രണ്ടു പോസ്റ്റും പിന്‍വലിച്ച് മന്ത്രി തടിയൂരി. എന്നിട്ടും മന്ത്രിയെ അവര്‍ വെറുതെവിട്ടില്ല. മന്ത്രിയുടെ പഴയ പോസ്റ്റുകളിലായി ചോദ്യശരങ്ങള്‍ , കമന്റുകളായി പിന്‍വലിച്ച പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ടുകളും. ഗത്യന്തരമില്ലാതെ പഴയ പോസ്റ്റ് ചെറിയ മാറ്റങ്ങളോടെ മന്ത്രി വീണ്ടും പുറത്തിറക്കി. സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആക്ഷേപം. എന്തായാലും ഇലക്ട്രിക് പോസ്റ്റുകള്‍ ഇടുന്നതും മാറ്റുന്നതും കെ.എസ്.ഇ.ബിയില്‍ പതിവാണെങ്കിലും, ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ പൊല്ലാപ്പാകുമെന്ന് മന്ത്രിപോലും കരുതിക്കാണില്ല.