നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച വിധി പറയും. ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം ഇരുപത്തിയെട്ടുവരെ നീട്ടി. ഇതിനിടെ സംഗീത നാടക അക്കാദമി അധ്യക്ഷയും നടിയുമായ കെ പി എ സി ലളിത ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടു.
അടച്ചിട്ട കോടതി മുറിയിൽ രഹസ്യമായ വാദമാണ് ജാമ്യാപേക്ഷയിൻ മേൽ നടന്നത്.ദിലീപിനു വേണ്ടി അഡ്വ.ബി.രാമൻപിള്ളയും പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.സുരേശനും ഹാജരായി.
അറുപത് ദിവസം റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന വാദമാണ് ജാമ്യഹർജിയിൽ ദിലീപ് ഉന്നയിച്ചിരുന്നത്. എന്നാൽ ദിലീപിന്റെ വാദങ്ങളെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കേസ് ഡയറിയടക്കം ചില രേഖകളും കോടതിയിൽ ഹാജരാക്കി.ഇരു ഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറയാനായി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
വൈകുന്നേരം നാലു മണിയോടെ ദിലീപിന്റെ സഹോദരിക്കൊപ്പമെത്തിയാണ് കെ പി എ സി ലളിത ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടത്. അര മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. ദിലീപിന്റെ വീട്ടിലെത്തി കാവ്യാ മാധവനെയും കെ പി എ സി ലളിത സന്ദർശിച്ചു.
ദിലീപിനെ കാണുന്നതിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയതിനു ശേഷം ആദ്യമായി ജയിലിലെത്തിയ വിഐപിയാണ് കെ പി എ സി ലളിത.