കെ.എസ്.ആർ.ടി.സിയിൽ പെൻഷൻപ്രായം അറുപതാക്കാൻ മാനേജ്മെന്റ് ശുപാർശ. പെൻഷൻ ഇരുപത്തയ്യായിരമായി നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് വായ്പയെടുക്കുന്നതിന്റെ ഭാഗമായാണ് ചെലവുചുരുക്കൽ. എന്നാൽ സർക്കാരും ഇടതുമുന്നണിയുമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.
ഹ്രസ്വകാല വായ്പകൾ ദീർഘകാല വായ്പകളാക്കുന്നതിന്റ ഭാഗമായി ബാങ്കുകളുടെ കൺസോർഷ്യവുമായി തിങ്കളാഴ്ചയാണ് മാനേജ്മെന്റിന്റ ചർച്ച. മൂവായിരം കോടി രൂപ വായ്പ കിട്ടണമെങ്കിൽ വരവ് ചെലവുകൾ തമ്മിലുള്ള അന്തരം കുറയ്ക്കണമെന്നാണ് ബാങ്കുകൾ മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം. ഇതിന്റ ഭാഗമായാണ് പെൻഷൻ പ്രായം അറുപതാക്കാനും പെൻഷൻതുക 25000 ആയി നിജപ്പെടുത്താനുമുള്ള ശുപാർശകൾ. നിലവിലെ പ്രതിമാസ വരവ് ചെലവ് അന്തരം 150 കോടി രൂപയാണ്. പെൻഷൻ പ്രായം 60 ആക്കുന്നതോടെ നാലുവർഷത്തേക്ക് പെൻഷൻകാരുടെ എണ്ണം വർധിക്കില്ല. പരമാവധി പെൻഷൻ 25000 ആയി ചുരുക്കുന്നതോടെ മാസം പെൻഷൻ ആവശ്യമായ തുക അറുപത് കോടിയിൽ നിന്ന് 40 കോടിയായി കുറയും. ഇതിൽ 30 കോടി സർക്കാർ നൽകും. ശേഷിച്ച 10 കോടി കെ.എസ്.ആർ.ടി.സി കണ്ടെത്തിയാൽ മതി.
75 കോടിയാണ് ഒരുമാസത്തെ വായ്പ തിരിച്ചടവ്. എല്ലാം ദീർഘകാല വായ്പകളാകുന്നതോടെ 25 കോടി അടച്ചാൽ മതി. അധികം വരുന്ന അൻപത് കോടിയും പെൻഷൻ നിജയപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന 50 കോടിയും ചേരുമ്പോള്‍ നൂറുകോടിരൂപയുടെ അന്തരം കുറയ്ക്കാനാകും.
ശേഷിക്കുന്ന 50 കോടി സർവീസുകൾ വർധിപ്പിച്ച് നികത്താനാകുമെന്നാണ് മാനേജ്മെന്റിന്റ പ്രതീക്ഷ. തിങ്കളാഴ്ചത്തെ യോഗത്തിൽ ധന, ഗതാഗതവകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കുന്നുണ്ട്.