യുവനടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ. അഡ്വ. രാമൻപിള്ള മുഖേന നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസ് അന്വേഷണം അന്തിമഘട്ടത്തിൽ എത്തിയ സാഹചര്യത്തിൽ അറസ്റ്റ് സാധ്യത മുന്നിൽകണ്ടാണ് കാവ്യയുടെ നീക്കം. അന്വേഷണവുമായി പൂർണമായും സഹകരിച്ചിട്ടും കേസിൽ കുടുക്കാൻ പൊലീസ് ശ്രമം നടത്തുകയാണ്. അന്വേഷണത്തിന്റെ പേരിൽ പൊലീസ് തന്നെ നിരന്തരം വിളിക്കുകയാണ്– മുൻകൂർ ജാമ്യാപേക്ഷയിൽ കാവ്യ ചൂണ്ടിക്കാട്ടി.
നടൻ ദിലീപിനെതിരെ അന്വേഷണ സംഘം നിലപാട് കടുപ്പിച്ചാൽ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി കാവ്യ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതിനിടെ, പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, കേസ് അന്വേഷിക്കുന്ന സംഘം ഡിജിപി ലോക്നാഥ് ബെഹ്റയുമായി കൂടിക്കാഴ്ച നടത്തിയെന്നും വിവരമുണ്ട്.
ദിലീപ് അറസ്റ്റിലായതു മുതൽ കാവ്യയും സംശയനിഴലിലുണ്ട്. മുഖ്യപ്രതി സുനിൽ കുമാർ എന്ന പൾസർ സുനിയുടെ വെളിപ്പെടുത്തലുകളാണ് കാവ്യയെ കുരുക്കിയത്. എല്ലാത്തിനും പിന്നിൽ ‘മാഡം’ എന്നൊരാളുണ്ടെന്ന് പല തവണ ആവർത്തിച്ച സുനിൽ, ഒടുവിൽ തന്റെ മാഡം കാവ്യാ മാധവനാണെന്ന് തുറന്നുപറഞ്ഞു. കാക്കനാട് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്ര സ്ഥാപനത്തിൽ സുനിൽ എത്തിയിരുന്നെന്ന കണ്ടെത്തലിനെ തുടർന്ന് പൊലീസ് പരിശോധന നടത്തിയിരുന്നു.
എന്നാൽ പൊലീസ് ചോദ്യം ചെയ്തപ്പോൾ പൾസർ സുനിയെ അറിയില്ലെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചത്.