കോട്ടയം ഭാരത് ആശുപത്രിക്ക് മുന്നിൽ സമരം ചെയ്ത നഴ്സുമാരെ അറസ്റ്റ് ചെയ്ത് നീക്കി. പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമരംചെയ്തവരെ ബലം പ്രയോഗിച്ച് നീക്കാൻ പോലീസ് ശ്രമിച്ചത് സംഘർഷത്തിനിടയാക്കി
ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഭാരത് ആശുപത്രി കവാടം ഉപരോധിച്ച അൻപതോളം നഴ്സുമാരെ അറസ്റ്റ് ചെയ്തു നീക്കിയത്. ഭാരത് ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യുഎൻഎ നടത്തിയ മാർച്ചിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പൊലീസ് നടപടിക്കിടെ മൂന്ന് നഴ്‌സുമാർക്ക് പരുക്കേറ്റു. സമരത്തിനിടെ ആശുപത്രിയിലേക്ക് വന്ന ആംബുലൻസ് അധികൃതരുടെ നാടകമാണെന്ന സംശയമുണ്ടായത് ബഹളത്തിന് ഇടയാക്കി.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പി.സി.ജോർജ് എം.എൽ.എ അടക്കമുള്ളവർ എത്തിയിരുന്നു. ആയിരലധികം നഴ്സുമാർ മാർച്ചിൽ പങ്കെടുത്തു. മാർച്ച് തിരുനക്കര ക്ഷേത്രത്തിന് സമീപത്തുവച്ച് പൊലീസ് തടഞ്ഞു. പുറത്താക്കിയ നഴ്സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുള്ള സമരം 40ദിവസം പിന്നിട്ടു.