തേഞ്ഞിപ്പലം ∙ താനുണ്ടാക്കിയ ചിക്കൻ ഫ്രൈ രുചിച്ച് ജപ്പാൻ യുവതി യോകോ തൊമിതോ (30) ചിരിക്കുന്നു. പാലട പ്രഥമന്റെ രുചിമേളത്തിൽ ഹിരോയുകി ഒകാദയ്ക്കും സന്തോഷം. കേരള കേറ്ററിങ് ഗ്രൂപ്പിന്റെ കോഹിനൂരിലെ ഹോട്ടലിൽനിന്നു മൂന്നുദിവസം കൊണ്ട് ഇവയടക്കം ഏതാനും മലബാർ വിഭവങ്ങളിൽ പാചക പരിശീലനം നേടിയത് ജപ്പാനിൽ വൻ വിപണന സാധ്യത മുന്നിൽക്കണ്ട്. ടോക്കിയോവിൽ ഹോട്ടൽ നടത്തുകയാണ് ജപ്പാൻ സ്വദേശിയായ ഒകാദ. തൊമിതോ അവിടത്തെ പാചക വിദഗ്ധ.
ഹോട്ടലിൽ കേരളവിഭവങ്ങൾ പലതുണ്ടെങ്കിലും മലബാറി ചിക്കനും പാലട പ്രഥമനും ഉണ്ടാക്കാനും വടയും മസാലദോശയും തയാറാക്കാനും പഠിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. പാചകം പഠിക്കാൻ ഇരുവരും മൂന്നാഴ്ച മുൻപ് കേരളത്തിലേക്ക് വിമാനം കയറി. ആഗ്രഹം അറിയിച്ചപ്പോൾ ലീ കാഞ്ചീസ് ഹോട്ടൽ മാനേജിങ് ഡയറക്ടർ ടി.കെ.രാധാകൃഷ്ണൻ തന്റെ പാചകപ്പുര ഇരുവർക്കുമായി തുറന്നുകൊടുത്തു. പരിശീലനത്തിന് സൗകര്യവുമൊരുക്കി.
തൃശൂരിലെ പുലിക്കളിയും മൈസൂരുവിലെ കൊട്ടാരവും ബെംഗളൂരുവിലെ നഗരഭംഗിയും ആസ്വദിച്ച ശേഷമാണു രണ്ടുപേരും കോഹിനൂരിൽ എത്തിയത്. ഫിലോസഫി ബിരുദധാരിയാണ് തൊമിതോ. ഡൽഹി, ബെംഗളൂരു, കേരളം എന്നിവിടങ്ങളിൽനിന്ന് ഇന്ത്യൻ പാചകം പഠിച്ച് അവ തന്റെ ഹോട്ടലിൽ വിളമ്പി ശ്രദ്ധ നേടിയ വ്യക്തിയാണ് ഒകാദ. മലയാളിയുടെ അവിയലും സാമ്പാറും അടങ്ങുന്ന സദ്യ തന്റെ ഹോട്ടലിലെ ഇടപാടുകാർക്ക് ഏറെ പ്രിയങ്കരം ആണെന്ന് അദ്ദേഹം പറഞ്ഞു.