കേരളത്തെ ഇടിമിന്നൽ ദുരന്തങ്ങളിൽനിന്നു രക്ഷിക്കാൻ അമേരിക്കൻ മുന്നറിയിപ്പു സംവിധാനം വരുന്നു. യുഎസ് എർത്ത് നെറ്റ്‌വർക്സിന്റെ ലൈറ്റ്‌നിങ് ഡിറ്റക്‌ഷൻ സെൻസറുകൾ തിരുവനന്തപുരം, എറണാകുളം, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ ഉടൻ സ്ഥാപിക്കും. റവന്യു വകുപ്പ് ഉന്നതതല യോഗം പദ്ധതിക്ക് അംഗീകാരം നൽകി.
നാലു സെൻസറുകൾ വഴി കേരളത്തിൽ എവിടെയും മിന്നൽ മുന്നറിയിപ്പു നൽകാൻ കഴിയും. മേഘങ്ങളുടെ ഘടനയും മറ്റും വിലയിരുത്തി മിന്നലിനു 45 മിനിറ്റു മുൻപു മുന്നറിയിപ്പു നൽകാൻ ശേഷിയുള്ളവയാണ് ഈ സെൻസറുകൾ. ബംഗാൾ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നേരത്തേ സെൻസറുകൾ സ്ഥാപിച്ചിരുന്നു. ഇതു ഫലപ്രദമാണെന്നു കണ്ടതിനെത്തുടർന്നാണു കേരളത്തിലും സ്ഥാപിക്കാനുള്ള തീരുമാനം. രണ്ടു മാസത്തിനുള്ളിൽ സെൻസറുകൾ പ്രവർത്തിച്ചുതുടങ്ങും. കെൽട്രോണിനാണു ചുമതല.
ആറുമാസത്തേക്കു സെൻസറുകളുടെ സേവനം സൗജന്യമായിരിക്കും. ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ കാലാവസ്ഥാ വിഭാഗം, കോട്ടയത്തെ കാലാവസ്ഥാ വ്യതിയാന ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെയാണു മുന്നറിയിപ്പു സംവിധാനം പ്രവർത്തിക്കുക. സെൻസറുകളിൽനിന്നുള്ള മുന്നറിയിപ്പ് നിമിഷങ്ങൾക്കുള്ളിൽ ജില്ലാ ഭരണകൂടത്തെ അറിയിച്ചു മുൻകരുതലുകളെടുക്കും. മാധ്യമങ്ങൾ വഴിയും പൊതുജനങ്ങൾക്കു മുന്നറിയിപ്പു നൽകും.
മിന്നലേറ്റു മരണം ഒരു വർഷം 36
കേരളത്തിൽ പ്രതിവർഷം ശരാശരി 36 പേർ മിന്നലേറ്റു മരിക്കുന്നുണ്ടെന്നാണു പുതിയ കണക്ക്. പരുക്കേൽക്കുന്നവരുടെ എണ്ണം ഇരുനൂറിൽക്കൂടുതൽ. നാഷനൽ സെന്റർ ഫോർ എർത്ത് സയൻസിന്റെ പഴയ കണക്കുപ്രകാരം കേരളത്തിൽ ശരാശരി 70 പേർ മരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നു കേരളത്തിലുണ്ടാകുന്ന മിന്നലിന്റെ തീവ്രത വർധിച്ചതുമായി ബന്ധപ്പെട്ട് സെസിന്റെ നേതൃത്വത്തിൽ പഠനം തുടങ്ങിയിട്ടുണ്ട്.