ആലപ്പുഴ പൊതുമരാമത്തു റെസ്റ്റ് ഹൗസിൽ മന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെ താമസത്തിനു മന്ത്രി ജി.സുധാകരൻ ‘പൂട്ടിട്ടു’. മന്ത്രി തോമസ് ഐസക് ഉൾപ്പെടെ ആർക്കു വേണ്ടിയും മുറി ഒഴിച്ചിടരുതെന്ന് നിർദേശം നൽകിയ സുധാകരൻ റെസ്റ്റ് ഹൗസിൽ പരിശോധനയും നടത്തി. മന്ത്രി സുധാകരൻ നൽകിയ മറ്റു നിർദേശങ്ങൾ: മുറിക്കു നടപടിക്രമങ്ങൾ പാലിച്ചു മുൻകൂട്ടി ബുക്ക് ചെയ്തിരിക്കണം. ഒഴിവുള്ളപ്പോൾ പൊതുജനങ്ങൾക്കും മുറി നൽകണം. മന്ത്രിക്കാണെങ്കിലും ഒഴിവുണ്ടെങ്കിൽ മാത്രം മുറി നൽകിയാൽ മതി.
ആലപ്പുഴയിൽ രണ്ടു സർക്കാർ അതിഥി മന്ദിരങ്ങളാണുള്ളത്–ദേശീയപാതയിലെ കളപ്പുരയിൽ വിനോദ സഞ്ചാര വകുപ്പിനും ബീച്ചിൽ പൊതുമരാമത്തു വകുപ്പിനും. ആലപ്പുഴയിൽ സ്വന്തം വീടില്ലാത്ത തോമസ് ഐസക് സ്ഥിരമായി ബീച്ച് റെസ്റ്റ് ഹൗസിലെ ഒന്നാം നമ്പർ മുറിയിലാണ് താമസം. ധനമന്ത്രിയുടെ അടുപ്പക്കാരുടെ കേന്ദ്രമായാണു റെസ്റ്റ് ഹൗസ് അറിയപ്പെടുന്നതും.
ഇടയ്ക്കു റെസ്റ്റ് ഹൗസ് പൊതുജനങ്ങൾക്കു ലഭിക്കുന്നില്ലെന്നു പരാതി ഉയർന്നിരുന്നു. വിളിക്കുമ്പോൾ മുറികൾ ഒഴിവില്ലെന്ന സ്ഥിരം മറുപടിയാണ് ലഭിക്കാറുള്ളതെന്ന് ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണു പൊതുമരാമത്തു മന്ത്രിയുടെ നടപടി. വകുപ്പിന്റെ രണ്ടു യോഗങ്ങൾ മന്ത്രിയുടെ അധ്യക്ഷതയിൽ ഒന്നാം നമ്പർ മുറിയിൽ ചേരുകയും ചെയ്തു.