മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും വഴിപാടു സമര്‍പ്പണവും വിവാദത്തിലാകുമ്പോള്‍ വിമര്‍ശനവുമായി സിപിഎം നേതൃത്വം തന്നെ രംഗത്തെത്തി. മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയാണോ എന്ന് കടകംപള്ളി പറയട്ടെയെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.വൈരുധ്യാത്മക ഭൗതികവാദത്തിൽ വിശ്വസിക്കുന്നവർക്കു യോജിച്ച നടപടിയല്ല മന്ത്രിയുടേതെന്നു സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ഗോവിന്ദനും അഭിപ്രായപ്പെട്ടു.
മന്ത്രി ജി. സുധാകരന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോഴും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനമോ വഴിപാടോ നടത്തിയിരുന്നില്ല. സിപിഎം നേതാക്കള്‍ പൊതുവെ, വിശ്വാസങ്ങളില്‍നിന്ന് അകലം പാലിക്കുമ്പോള്‍ പ്രധാനപ്പെട്ട നേതാവുതന്നെ ക്ഷേത്രദര്‍ശനം നടത്തിയതാണു ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിമരുന്നിട്ടത്.
തിരുവനന്തപുരം വിളപ്പിൽ ഇഎംഎസ് അക്കാദമിയിൽ വനിതാപഠന ക്ലാസിലായിരുന്നു കടകംപള്ളിക്കെതിരായി എം.വി.ഗോവിന്ദന്റെ പരാമർശം. പ്രതിനിധികളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണു കടകംപള്ളിയുടെ സമീപനം തെറ്റായെന്നു ഗോവിന്ദൻ പറഞ്ഞത്. വൈരുധ്യാത്മക ഭൗതികവാദത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണു സിപിഎം. ക്ഷേത്രങ്ങളിൽ വഴിപാടു സമർപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇതിനു വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപിന്നാലെയാണു മന്ത്രിയോടു വിശദീകരണം തേടുമെന്നു കോടിയേരിയും വ്യക്തമാക്കിയത്.
പാർട്ടി സമ്മേളനങ്ങൾ വെള്ളിയാഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തിൽ കടകംപള്ളിയുടെ ക്ഷേത്രദർശനം കൂടുതൽ വിവാദമാവുകയാണ്. വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യും. 2013 നവംബറിൽ പാലക്കാട് നടന്ന പ്ലീനത്തിലും മതവിശ്വാസവും ആരാധനയും ചർച്ചകൾക്കു വഴിവെച്ചിരുന്നു. ഉൽസവാവസരങ്ങളില്‍ ആരാധനാലയങ്ങളില്‍ പോകുന്നതില്‍ തെറ്റില്ല. എന്നാല്‍ ആരാധനയ്ക്കുവേണ്ടിയുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു അന്നു പാർട്ടി സ്വീകരിച്ച നിലപാട്. ഇക്കാര്യത്തിൽ കടകംപള്ളിക്കു വീഴ്ചയുണ്ടായെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ പൊതുവിലയിരുത്തൽ.
മന്ത്രിയുടെ ക്ഷേത്ര ദർശനത്തെ സ്വാഗതം ചെയ്ത ബിജെപി, വിശ്വാസത്തോടുള്ള സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്തുവന്നതെന്നു ആരോപിച്ചിരുന്നു.
ദേവസ്വം മന്ത്രി കൂടിയായ സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ഭക്തിയാണു വിവാദത്തിനു തിരിക്കൊളുത്തിയത്. അഷ്ടമി രോഹിണി ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയ മന്ത്രി ആദ്യം കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തി. പിന്നെ, കാണിക്കയിട്ടു സോപാനം തൊഴുതു. കൈവശമുണ്ടായിരുന്ന ബാക്കി തുക അന്നദാനത്തിനും നല്‍കി. ക്ഷേത്രദര്‍ശനത്തില്‍ ഏറെ സംതൃപ്തിയുണ്ടെന്നു മന്ത്രിതന്നെ പൊതുയോഗത്തില്‍ പിന്നീടു പ്രസംഗിച്ചിരുന്നു. മന്ത്രിയുടെ ഭക്തിയെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും സ്വാഗതം ചെയ്തു.
ഒരു പാര്‍ട്ടി അനുഭാവിയില്‍ നിന്നോ പ്രവര്‍ത്തകനില്‍ നിന്നോ അങ്ങനെയൊരു നടപടി ഉണ്ടായാല്‍ വിശദീകരിക്കാന്‍ വഴികളുണ്ട്. പക്ഷേ ഒരു സംസ്ഥാന നേതാവില്‍ നിന്നാകുമ്പോള്‍ അത് സാധിക്കുമോ? ബാലഗോകുലത്തിന്റെ മതധ്രുവീകരണത്തെ ചെറുക്കാന്‍ ബാലസംഘം മതേതരഘോഷയാത്ര നടത്തുമ്പോള്‍ കടകംപള്ളി കാട്ടിക്കൊടുത്തത് ഏത് മാര്‍ഗം?