ഗുരുവായൂർ ക്ഷേത്രദർശന വിവാദത്തിൽ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനോട് സി.പി.എം വിശദീകരണം തേടും. മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയാണോ എന്ന് കടകംപള്ളി പറയട്ടെയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വൈരുധ്യാത്മക ഭൗതികവാദത്തിൽ വിശ്വസിക്കുന്നവർക്ക് യോജിച്ച നടപടിയല്ല മന്ത്രിയുടേതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ഗോവിന്ദൻ പ്രതികരിച്ചിരുന്നു.
തിരുവനന്തപുരം വിളപ്പിൽ ഇ.എം.എസ് അക്കാദമിയിൽ നടക്കുന്ന വനിതാപഠന ക്ലാസിലായിരുന്നു കടകംപള്ളിക്കെതിരായ എം.വി.ഗോവിന്ദന്റെ പരാമർശം. പ്രതിനിധികളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ കടകംപള്ളിയുടെ സമീപനം തെറ്റായെന്ന് അദ്ദേഹം പറഞ്ഞു. വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ് സി.പി.എം. ക്ഷേത്രങ്ങളിൽ വഴിപാടുസമർപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇതിന് വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് മന്ത്രിയോട് വിശദീകരണം തേടുമെന്ന് കോടിയേരി കൊച്ചിയിൽ വ്യക്തമാക്കിയത്.
പാർട്ടി സമ്മേളനങ്ങൾ നാളെ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ കടകംപള്ളിയുടെ നടപടി കൂടുതൽ വിവാദമാവുകയാണ്. ്നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യും.
2013 നവംബറിൽ പാലക്കാട് നടന്ന പ്ലീനത്തിലും മതവിശ്വാസവും ആരാധനയും ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഉത്സവാവസരങ്ങളില്‍ ആരാധനാലയങ്ങളില്‍ പോകുന്നതില്‍ തെറ്റില്ല. എന്നാല്‍ ആരാധനക്കുവേണ്ടിയുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു അന്ന് പാർട്ടി സ്വീകരിച്ച നിലപാട്. ഇക്കാര്യത്തിൽ കടകംപള്ളിക്ക് വീഴ്ചയുണ്ടായി എന്നാണ് സംസ്ഥാനനേതൃത്വത്തിന്റെ പൊതുവിലയിരുത്തൽ.