നടിയെ ആക്രമിച്ച കേസില്‍ പൊലീസിനും പ്രോസിക്യൂഷനുമെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തുന്നു. ദിലീപിനെ അനൂകൂലിക്കുന്നവരുടെ വാദങ്ങള്‍ മാറ്റി നിര്‍ത്താം. ഈ കേസിനെ ഗൗരവമായി നിരീക്ഷിക്കുന്നവര്‍ക്കു മുന്‍പില്‍ അന്വേഷണ സംഘം ഏതെങ്കിലും തരത്തില്‍ പതറുന്നു എന്നൊരു തോന്നല്‍ കോടതിയുടെ ചോദ്യം ഉയര്‍ത്തുന്നുണ്ടോ. ഇത്തരം ചോദ്യങ്ങള്‍ അന്വേഷണം പാടെ പരാജയമെന്ന് സ്ഥാപിക്കാന്‍ ഉപയോഗിക്കുന്നത് ശരിയോ?
സംവിധായകൻ നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമർശനം. മുൻകൂർ ജാമ്യാപേക്ഷ ഈമാസം പതിനെട്ടിലേക്കു മാറ്റിയ കോടതി, കേസിൽ ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച രാവിലെ 10ന് നാദിർഷാ ഹാജരാകണമെന്നും നിർദ്ദേശിച്ചു.
കോടതിയുടെ വാക്കാലുള്ള പരാമർശങ്ങൾ ഇങ്ങനെ
‘നടിയെ ആക്രമിച്ച കേസിലെ അന്വേഷണം സിനിമാക്കഥ പോലെ നീളുകയാണല്ലോ? വാർത്തയുണ്ടാക്കാൻ വേണ്ടി കൂടുതൽ അന്വേഷണം വേണ്ട. ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ ഇത്. കേസിലെ ചർച്ചകൾ പരിധിവിട്ടാൽ കോടതിയലക്ഷ്യത്തിനു കേസെടുക്കും. ഇപ്പോൾ നടക്കുന്നത് അന്വേഷണമോ, തുടരന്വേഷണമോ? ഓരോ മാസവും ഓരോ പ്രതികളെ വീതം ചോദ്യം ചെയ്യുകയാണോ?
ബുദ്ധി ഉപയോഗിച്ചാണോ അതോ ടവർ ലൊക്കേഷൻ നോക്കിയാണോ അന്വേഷണം? ഫെബ്രുവരിയിൽ തുടങ്ങിയ അന്വേഷണം നീണ്ടു പോകുന്നത് എന്താണ്? ക്രിമിനൽ ചട്ടപ്രകാരമായിരിക്കണം നടപടികൾ. കുറ്റപത്രം സമർപ്പിച്ച ശേഷം പൾസർ സുനിയെ വീണ്ടും ചോദ്യം ചെയ്യുന്നത് എന്തിനാണ്? നാദിർഷായെ വീണ്ടും ചോദ്യം ചെയ്യുന്നത് എന്തിനു വേണ്ടിയാണ്? നാദിർഷായെ കേസിൽ പ്രതി ചേർത്തിട്ടില്ലെങ്കിൽ ജാമ്യാപേക്ഷയെ എതിർക്കുന്നതെന്തിന്? അന്വേഷണം എന്നാണ് തീരുക?
രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് ഡിജിപി
അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് ഡിജിപി (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) ഹൈക്കോടതിയെ അറിയിച്ചു. നാദിർഷായെ പ്രതിയാക്കാനുള്ള ഉദ്ദേശ്യമില്ലെന്നും അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ തൽകാലമില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. അപ്പോഴാണ്, മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന 18 വരെ തൽസ്ഥിതി തുടരണമെന്നു കോടതി നിർദ്ദേശിച്ചത്. കോടതിയുടെ രൂക്ഷമായ ചോദ്യങ്ങൾക്കു വിശദമായൊന്നും പ്രോസിക്യൂഷൻ മറുപടി പറഞ്ഞില്ല. 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം നൽകുമെന്നു മാത്രമാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്. ഇതിനിനി രണ്ടാഴ്ചയാണ് ശേഷിക്കുന്നത്.
അതേസമയം ജയിൽവാസം അറുപത് ദിവസം പിന്നിട്ടതിനാൽ സോപാധിക ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് നടൻ ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. നടിയുടെ നഗ്ന ചിത്രങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെ ഉള്ളതെന്നും അതിൽ അന്വേഷണം പൂർത്തിയായെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ അപേക്ഷ. കെ ബി ഗണേഷ് കുമാർ എംഎൽഎ നടൻ ദിലീപിനെ സന്ദശിച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ആലുവ സബ് ജയിൽ സൂപ്രണ്ട് അങ്കമാലി കോടതിയെ അറിയിച്ചു.
ക്രിമിനൽ നടപടിച്ചട്ടം 376 രണ്ട് പ്രകാരമുള്ള കൂട്ടബലാൽസംഗക്കുറ്റം ദിലീപിന്റെ പേരിൽ നിലനിൽക്കില്ല . അങ്ങിയെങ്കിൽ മാത്രമേ 90 ദിവസം റിമാൻഡിന് കാര്യമുള്ളു . നഗ്നചിത്രമെടുക്കാൻ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ചുമത്തപ്പെട്ടിട്ടുള്ളത് . അത് പ്രകാരം 60 ദിവസത്തിൽ കൂടുതൽ റിമാൻഡിൽ കഴിഞ്ഞാൽ സോപാധിക ജാമ്യത്തിന് പ്രതി അർഹനാണ് . അതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ജാമ്യഹർജികൾ പരിഗണിക്കുന്ന ഹൈക്കോടതി ബെഞ്ച് മാറിയിട്ടുണ്ട് . എന്നാൽ ദിലീപ് ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നൽകുന്നതെങ്കിൽ മുമ്പ് രണ്ടുവട്ടം ജാമ്യം നിഷേധിച്ച അതേ ബഞ്ചുതന്നെയായിരിക്കും പുതിയ അപേക്ഷയും പരിഗണിക്കുക. ഇത് പ്രതികൂലമാകുമെന്ന ആശങ്കയും കീഴ്‍ക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നതിന് പ്രേരണയായിട്ടുണ്ട്.
സിനിമാപ്രവർത്തകർ ദിലീപിനെ കാണാൻ ജയിലിലെത്തുന്നതിൽ അസ്വാഭാവികതയുണ്ടെന്ന പൊലീസിന്റെ പരാതിയിൽ ആലുവ സബ് ജയിൽ സൂപ്രണ്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു ഗണേശ്കുമാർ ദിലീപിനെ കണ്ടത് ജയിൽ ചട്ടങ്ങൾ പാലിച്ചാണെന്നും അര മണിക്കൂർ നീണ്ട, കൂടിക്കാഴ്ച ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലെന്നും റിപ്പോർട്ടിലുണ്ട് . കേസ് സംബന്ധിച്ച കാര്യങ്ങൾ ഇരുവരും സംസാരിച്ചിട്ടില്ല. സെപ്റ്റംബർ രണ്ടു മുതൽ അഞ്ചു വരെ ദിലീപിനെ കണ്ടവരുടെ വിശദാംശങ്ങൾ കോടതിക്ക് കൈമാറി. പ്രതികൾ ആരും ദിലീപിനെ കണ്ടിട്ടില്ലെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ഇടതുജനപ്രതിനിധികള്‍ ശ്രമിക്കുന്നുവെന്ന് പി.ടി.തോമസ് ആരോപിച്ചു . ദിലീപിന്റെ ജാമ്യാപേക്ഷ മറ്റന്നാൾ അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.