പി.എസ്.സിയെ കബളിപ്പിച്ച ആരോഗ്യവകുപ്പിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് ശുപാർശ. പത്തനംതിട്ട ജില്ലാമുൻ ഡി.എം.ഒ ഉൾപ്പെടെയുളളവർക്കെതിരെയാണ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നടപടിക്കു ശുപാർശ ചെയ്തിരിക്കുന്നത്. പി.എസി.യുടെ മുൻഗണനാപട്ടിക തിരുത്തി റാങ്ക് പട്ടികയിൽ പിന്നിലായിരുന്ന ഉദ്യോഗാർഥിക്ക് നിയമനം നൽകിയെന്ന പരാതിയിലാണ് നടപടി.
ജില്ലാ മെഡിക്കൽ ഓഫിസർ തസ്തികയിൽ നിന്നു വിരമിച്ച സോഫിയാ ഭാനു, അഡ്മിനിസ്ട്രറ്റീവ് അസിസ്റ്റന്റ് തുളസി ഭായ് എന്നിവർക്കെതിരെയാണ് കർശന നടപടിക്ക് ശുപാർശയുള്ളത്. ആരോഗ്യവകുപ്പിലെ സീനിയർ സൂപ്രണ്ടന്റ് തസ്തികയിലുള്ള ബിജി സി. മാത്യു, സെക്ഷൻ ക്ലാർക്ക് സലീലാമ എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാനും സർക്കാർ ഉത്തരവിട്ടു. പത്തനംതിട്ട ജില്ലയിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയുമായി ബന്ധപ്പെട്ട് നിയമനതട്ടിപ്പിനെതിരെ ഉദ്യോഗാർഥികളുടെ പരാതിയിലാണ് നടപടി. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് സെൽ ആണ് ഇവർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. പിഎസ്‍സി. നിയമനശുപാർശ ചെയ്തയാൾക്ക് നിയമനം നൽകാതെ റാങ്ക് പട്ടികയിൽ താഴെയുള്ളയാൾക്കാണ് നിയമനം നൽകിയത്. റാങ്ക് പട്ടികയിൽ മുന്നിലുള്ളവർക്ക് വളരെ വൈകിയാണ് നിയമനം ലഭിച്ചത്. ജോലിയിൽ പ്രവേശിച്ചപ്പോൾ ഇവരോട് പരാതി ഇല്ലെന്ന് നിർബന്ധപൂർവം ഉദ്യോഗസ്ഥർ എഴുതിവാങ്ങുകയും ചെയ്തു.