വധഭീഷണിയുണ്ടെന്ന് പൊലീസിൽ പരാതിപ്പെട്ട വൃദ്ധദമ്പതികൾ വീടിനുളളിൽ കൊല്ലപ്പെട്ടനിലയിൽ. പാലക്കാട് തോലന്നൂർ പൂളയ്ക്കൽപറമ്പിൽ സ്വാമിനാഥനും ഭാര്യ പ്രേമകുമാരിയുമാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന മരുമകളെ വായിൽ തുണിതിരുകി കൈകാലുകൾ ബന്ധിച്ച നിലയിലും കാണപ്പെട്ടു.
വിമുക്തഭടനായ സ്വാമിനാഥനെ സ്വീകരണമുറിയിൽ നിലത്ത് വയറിൽ കുത്തേറ്റ് മരിച്ച നിലയിലും ഭാര്യ പ്രേമകുമാരിയെ കിടപ്പുമുറിയിൽ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കാണപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന മരുമകൾ ഷീജയുടെ വായിൽ തുണിതിരുകി , കണ്ണ് കെട്ടി , കൈകാലുകൾ ബന്ധിച്ച് അടക്കളയിൽ കിടത്തിയിരുന്നു. രാവിലെ പാലുമായെത്തിയ അയൽവാസിയാണ് ദാരുണ സംഭവം ആദ്യം അറിയുന്നത്. കഴിഞ്ഞ മാസം 31ന് രാത്രി പതിനൊന്നുമണിക്ക് സ്വാമിനാഥനെ വൈദ്യുതാഘാതം ഏൽപ്പിച്ച് കൊലപ്പെടുത്താൻ ആരോ ശ്രമിച്ചിരുന്നു. മീറ്ററിലെ ഫ്യൂസിൽ ഘടിപ്പിച്ച വയർ സ്വാമിനാഥൻ കിടന്നിരുന്ന മുറിയിലേക്ക് ഇട്ട് ഷോക്കേൽപ്പിക്കുകയായിരുന്നു. തൊട്ടടുത്തദിവസം തന്നെ കോട്ടായി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണം നടന്നില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
മരുമകൾ ഷീജയ്ക്ക് പരുക്കുകളില്ലെങ്കിലും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷീജയുടെ മൊഴി കേസിൽ നിർണായകമാകും. മാത്രമല്ല കനാൽപാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് പാടശേഖരസമിതി സെക്രട്ടറിയായിരുന്ന സ്വാമിനാഥനുമായി ചിലർക്ക് വിരോധമുണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.