വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയാകുമെന്ന അഭ്യൂഹത്തിനിടെ നിയാസ് പുളിക്കലകത്ത് അപ്രതീക്ഷിതമായി മുസ്്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുളളിലായിരുന്നു സന്ദർശനം. പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ആ സമയം പാണക്കാടുണ്ടായിരുന്നു.
വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥി പട്ടികയിൽ പരിഗണിക്കുന്ന നിയാസ് പുളിക്കലകത്തിനെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ പാണക്കാട് എത്തിയപ്പോൾ കണ്ടവരെല്ലാം ആദ്യമൊന്നു ഞെട്ടി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. വീട്ടിലുണ്ടായിരുന്നു. സിഡ്കോ ചെയർമാൻ കൂടിയായ നിയാസ് പുളിക്കലകത്ത് ഇരുവരുമായി അഞ്ചു മിനിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷം മടങ്ങി. രാഷ്ട്രീയത്തിന് അപ്പുറമുളള സൗഹാർദത്തിന്റെ ഭാഗമായാണ് പാണക്കാട് എത്തിയതെന്ന് നിയാസ് പുളിക്കലകത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ മുൻമന്ത്രി പി.കെ. അബ്ദുറബ്ബിനോട് നിയാസ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. വേങ്ങര ഉപതിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിലേക്കും ഇടതു സ്ഥാനാർഥിയായി പറഞ്ഞു കേൾക്കുന്ന നിയാസ് പുളിക്കലകത്തിന്റെ പാണക്കാട്ടെ സാന്നിധ്യം ഇടതുക്യാംപിൽ ആശയക്കുഴപ്പമുണ്ടാക്കും.