സംഘടനാ തിരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ സമവായം. പുതിയ കെ.പി.സി.സി പ്രസിഡന്‍റിനെ വേങ്ങര ഉപതിരഞ്ഞെടുപ്പിനു മുന്‍പ് തിരഞ്ഞെടുക്കും. കെപിസിസി അംഗങ്ങളെ ഈ മാസം 20ന് മുന്‍പ് തീരുമാനിക്കാനും എ, ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി. അതേസമയം തിരഞ്ഞെടുപ്പ് വാർത്തകൾ പുറത്തുവരുന്നതിൽ തിരഞ്ഞെടുപ്പ് സമിതി അതൃപ്തി പ്രകടിപ്പിച്ചു.
വേങ്ങര ഉപതിരഞ്ഞെടുപ്പ് ഒരു വശത്ത്,പ്രതിപക്ഷ പ്രവർത്തനങ്ങളിൽ ഘടകകക്ഷികൾക്കുള്ള അതൃപ്തി മറുവശത്ത്. ഈ സാഹചര്യത്തിലാണ് സംഘടന തിരഞ്ഞെടുപ്പിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവയ്ക്കാൻ ഗ്രൂപ്പുകൾ തീരുമാനിച്ചത്. താഴെത്തട്ടുമുതൽ തിരഞ്ഞെടുപ്പിലൂടെ മാത്രമേ ഭാരവാഹികളെ നിശ്ചയിക്കാവുവെന്നതായിരുന്നു എ ഗ്രൂപ്പിന്റ ഇതുവരെയുള്ള നിലപാട്. എന്നാൽ ഇതിന്റ പേരിൽ പോരടിച്ച് മുന്നോട്ടുപോയാൽ അത് ഉപതിരഞ്ഞെടുപ്പ് ഫലത്തേയും മുന്നണിയുടെ കെട്ടുറപ്പിനേയും ബാധിക്കും. സമവായധാരണയിലെത്തിയതോടെ ഫലത്തിൽ ഗ്രൂപ്പുകൾ തമ്മിലുള്ള വീതം വയ്പായിരിക്കും നടക്കുക. കെ.പി.സി.സി അംഗങ്ങളെ ഈ മാസം ഇരുപതിന് മുമ്പും പ്രസിഡന്റിനെ ഒക്ടോബർ ആദ്യവാരത്തിലും തിരഞ്ഞെടുക്കാനാണ് ധാരണ. ഇത് സംബന്ധിച്ച് ഉമ്മൻചാണ്ടിയും രമേശ് െചന്നിത്തലയും ഉടൻ ചർച്ച നടത്തും. പ്രസിഡന്റ് സ്ഥാനത്തിന് െഎ ഗ്രൂപ്പ് അവകാശവാദം ഉന്നയിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ എ ഗ്രൂപ്പിൽ നിന്ന് ആര് പാർട്ടി നേതൃത്വത്തില്‍ വരുമെന്നതാണ് നിർണായകം. സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് കഴിഞ്ഞയാഴ്ച ചേർന്ന ഗ്രൂപ്പ് യോഗത്തിലും ഉമ്മൻചാണ്ടി വ്യക്തമാക്കിയിരുന്നു. ഇതിനിടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നതിൽ തിരഞ്ഞെടുപ്പ് സമിതിഅതൃപ്തി പ്രകടിപ്പിച്ചു. സീറ്റ് വീതംവയ്പ്പും ധാരണയും പുറത്തുപറയേണ്ടത് വരണാധികാരിയാണന്നും ഗ്രൂപ്പ് യോഗമല്ല ഇക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും സമിതി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.