കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തില്‍ ഭൂനിരപ്പിൽ നിന്നും രണ്ടായിരം അടി ഉയരത്തിൽ കൂറ്റൻ ക്രഷറിന് അനുമതി നൽകിയതിനെതിരെ വനം വകുപ്പ് രംഗത്തെത്തി. ഉരുൾപ്പൊട്ടല്‍ സാധ്യതയുള്ള പ്രദേശമാണെന്നും ക്രഷർ പ്രവർത്തനം തുടങ്ങുന്നതോടെ അരുവികൾ ഇല്ലാതാകുമെന്നും കോഴിക്കോട് ഡി.എഫ്.ഒ റിപ്പോർട്ട് നൽകി. മനോരമ ന്യൂസാണ് വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.
കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ് മലയിലെ ക്രഷറിന് പരിസ്ഥിതി അനുമതി നൽകുന്നതിന് മുമ്പ് വിശദമായ പഠനം േവണമെന്നാണ് വനം വകുപ്പിന്റെ നിർദേശം. നിക്ഷിപ്ത വനത്തോട് ചേർന്നാണ് നിർദിഷ്ട ക്രഷർ യൂണിറ്റ്. ക്രഷർ പ്രവർത്തനം തുടങ്ങുന്നതോടെ മഞ്ഞക്കടവ് മലയിൽ നിന്നും ഉൽഭവിക്കുന്ന അരുവികൾ ഇല്ലാതാകും. കൂടാതെ പ്രദേശത്ത് ഉരുൾപ്പൊട്ടലിനും മലയിടിച്ചിലും സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഗ്രാമസഭയും ജനങ്ങളും ഉന്നയിക്കുന്ന പരാതികളിൽ കഴമ്പുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
പഞ്ചായത്ത് അനുമതി നൽകിയതോടെയാണ് 195 എച്ച്.പിയുടെ മോട്ടോർ ഉപയോഗിക്കുന്ന കൂറ്റന്‍ ക്രഷറിന് പരിസ്ഥിതി അനുമതി തേടി ഉടമകൾ ജില്ല പരിസ്ഥിതി ആഘാത നിർണ കമ്മിറ്റിയെ സമീപിച്ചത്. തുടർന്നാണ് സമിതി അംഗങ്ങളായ കോഴിക്കോട് ഡി.എഫ്.ഒയും ആർ.ഡി.ഒയും സ്ഥലം സന്ദർശിച്ചത്. റിപ്പോർട്ട് ജില്ല പരിസ്ഥിതി ആഘാത നിർണയ കമ്മിറ്റിക്ക് സമർപ്പിച്ചു. കലക്ടർ ചെയർമാനായ കമ്മിറ്റിയുടെ അടുത്ത സിറ്റിങിൽ ഈ റിപ്പോർട്ട് പരിഗണിക്കും. അതേ സമയം ഗ്രാമസഭ പ്രമേയം അംഗീകരിച്ച് അനുമതി റദ്ദാക്കി വിവാദത്തിൽ നിന്നും തലയൂരാന്‍ കൂടരഞ്ഞി പഞ്ചായത്ത് നടപടികൾ തുടങ്ങി.