മലപ്പുറം വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ് മണ്ഡലം. ആരൊക്കെയാവും സ്ഥാനാർഥി എന്നാണ് ഇനിയുളള ചർച്ച. പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലാണ് അടുത്ത മാസം 11ന് വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുക.
പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ച് അഞ്ചാം മാസമാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയുമെല്ലാം തിരഞ്ഞെടുപ്പിനെ നേരിടാൻ സർവസജ്ജവുമാണ്. കഴിഞ്ഞ രണ്ടു നിയമസഭ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും വേങ്ങരയിൽ നിന്ന് വലിയ ഭൂരിപക്ഷം നേടിയ പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ലീഗ്് സ്ഥാനാർഥിയുടെ ,പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക.
യു.ഡി.എഫിനുളളിലെ പ്രാദേശിക തർക്കങ്ങൾ പറഞ്ഞു തീർക്കാൻ യു.ഡി.എഫ് സംസ്ഥാന നേതൃത്വം തന്നെ രംഗത്തുണ്ട്. സ്ഥാനാർഥിയെ തീരുമാനിക്കാനുളള ചർച്ചകളിലേക്ക് കടക്കുകയാണ് മൂന്നു മുന്നണികളും. മുസ്്ലിംലീഗിന് ഭീഷണി ഉയർത്താൻ മികച്ച സ്ഥാനാർഥിയെ കണ്ടെത്താനുളള പരിശ്രമത്തിലാണ് ഇടതുപക്ഷം.