കമ്മിറ്റികളിൽ ഇരുപത് ശതമാനം പുതുമുഖങ്ങളെ ഉറപ്പുവരുത്തണമെന്ന് സി.പി.ഐയുടെ മാർഗരേഖ. സ്ത്രീകൾക്കും യുവജനങ്ങൾക്കും കമ്മിറ്റികളിൽ അർഹമായ പ്രാതിനിധ്യം നൽകണമെന്നും രേഖയിൽ പറയുന്നു. തിരുവനന്തപുരത്തു ചേർന്ന സംസ്ഥാന നിർവാഹകസമിതിയാണ് മാർഗരേഖ തയാറാക്കിയത്.
ഞായറാഴ്ച ബ്രാഞ്ച് സമ്മേളനങ്ങളോടെ സംഘടനാ സമ്മേളനങ്ങൾക്ക് തുടക്കമായ പശ്ചാത്തലത്തിലാണ് സി.പി.ഐയുടെ മാർഗനിർദേശങ്ങള്‍. ബ്രാഞ്ച് മുതൽ ജില്ല വരെയുള്ള സമ്മേളനങ്ങൾക്കുള്ള നിർദേശങ്ങളാണ് സംസ്ഥാന നിർവാഹകസമിതി തയാറാക്കിയത്. ബ്രാഞ്ചുകളിൽ ഏഴു മുതൽ പരമാവധി 25 വരെ അംഗങ്ങൾ ഉണ്ടായിരിക്കണം. മണ്ഡലം കമ്മിറ്റികളിൽ 13 മുതൽ 35 വരെ അംഗങ്ങളാകാം. അംഗസംഖ്യ അനുസരിച്ചായിരിക്കണം കമ്മിറ്റിയംഗങ്ങളുടെ എണ്ണം നിശ്ചയിക്കേണ്ടതെന്നും മാർഗരേഖ പറയുന്നു. ജില്ലാ കമ്മിറ്റികളിൽ പരമാവധി 51 വരെ അംഗങ്ങളാകാം. വിദ്യാർഥികൾ, യുവാക്കൾ, സ്ത്രീകൾ, പിന്നാക്ക, മതന്യൂനപക്ഷ വിഭാഗങ്ങളുടെയെല്ലാം പ്രതിനിധികൾ കമ്മിറ്റികളിലുണ്ടെന്ന് ഉറപ്പാക്കണം. പ്രവർത്തിയിലൂടെ കഴിവു തെളിയിച്ച കേഡർമാർക്ക് കമ്മിറ്റികളിൽ മുൻഗണന നൽകണമെന്നും രേഖ നിർദേശിക്കുന്നു. രണ്ടുടേം ഭാരവാഹികളായവർക്ക് മൂന്നാമത് അവസരം ലഭിക്കാൻ സമ്മേളന പ്രതിനിധികളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ദേശിയ ജനറൽ സെക്രട്ടറിയുടെ കാര്യത്തിലടക്കം ഈ നിബന്ധന ബാധകമാണ്. മാർച്ച് ഒന്നു മുതൽ നാലുവരെ മലപ്പുറത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണം ഈ മാസം ഇരുപതിന് നടത്താനും തീരുമാനിച്ചിട്ടുണ്ട്. കൊല്ലത്ത് നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ മുന്നൊരുക്കങ്ങൾ 22 ന് ദേശീയ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡിയുടെ സാന്നിധ്യത്തിൽ നടക്കുന്ന നിർവാഹകസമിതി ചർച്ച ചെയ്യും.