നടിയെ ആക്രമിച്ച കേസിൽ നാദിർഷയെ വെട്ടിലാക്കി പൾസർ സുനിയുടെ മൊഴി. നടിയെ ആക്രമിക്കുന്നതിന് മുമ്പ് ദിലീപിന്റെ നിർദേശപ്രകാരം നാദിർഷയിൽ നിന്ന് 25000 രൂപ വാങ്ങിയെന്ന് സുനി പൊലീസിന് മൊഴി നൽകി. എന്നാൽ സുനിക്ക് പണം നൽകിയെന്ന് മൊഴി നൽകാൻ പൊലീസ് സമ്മർദം ചെലുത്തിയെന്ന് നാദിർഷ മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിച്ചിട്ടുണ്ട്. അതേസമയം പൾസർ സുനി മുൻപ് കാവ്യാമാധവന്റെ കൊച്ചിയിലെ വില്ലയിൽ എത്തിയെന്ന് തെളിയിക്കുന്ന സന്ദർശക രജിസ്റ്റർ കാണാതായി.
നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയുടെ മുൻകൂർ ജാമ്യഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെ നാദിർഷയ്ക്കെതിരായ പൾസർ സുനിയുടെ മൊഴി പുറത്തുവരുന്നത്. നടിയെ ആക്രമിക്കുന്നതിന് മുമ്പ് നാദിർഷയിൽ നിന്ന് 25000 രൂപ കൈപ്പറ്റിയെന്ന് സുനി പൊലീസിന് മൊഴി നൽകി. ദിലീപിന്റെ നിർദേശപ്രകാരമാണ് പണം വാങ്ങിയത്.
തൊടുപുഴയിൽ കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയുടെ ചിത്രീകരണസ്ഥലത്തെത്തിയാണ് പണം കൈപ്പറ്റിയതെന്നും സുനിയുടെ മൊഴിയിലുണ്ട്. തൊടുപുഴയിൽ എത്തിയതിന് തെളിവായി മൊബൈൽ ഫോൺ ടവർ രേഖകൾ പൊലീസ് ശേഖരിച്ചു. എന്നാൽ സുനിക്ക് പണം നൽകിയെന്ന് മൊഴി നൽകാൻ പൊലീസ് സമ്മർദം ചെലുത്തിയെന്ന് നാദിർഷ മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിച്ചു. ദിലീപ് പറഞ്ഞിട്ടാണ് പണം നൽകിയതെന്ന് പറയാനും പൊലീസ് നിർബന്ധിച്ചതായി നാദിർഷ ആരോപിക്കുന്നു.
അതേസമയം പൾസർ സുനിയും കാവ്യാമാധവനുമായി മുൻപരിചയമുണ്ടെന്ന് തെളിയിക്കാനുള്ള നിർണായക രേഖകൾ കാണാതായി. പൾസർ സുനിയുടെ പേര് രേഖപ്പെടുത്തിയിരുന്ന കാവ്യയുടെ കൊച്ചിയിലെ വില്ലയിലെ സന്ദർശക രജിസ്റ്റർ നശിപ്പിച്ചുവെന്നാണ് സംശയം. നടിയെ ആക്രമിക്കുന്നതിന് മുൻപുള്ള മാസങ്ങളിൽ ഇവിടെയെത്തിയെന്നും രജിസ്റ്ററിൽ ഫോൺ നമ്പരും പേരും എഴുതിയിരുന്നെന്നും പൾസർ സുനി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ മഴ പെയ്ത് രജിസ്റ്റർ സൂക്ഷിച്ചിരുന്ന മുറിയിൽ വെള്ളം കയറിയെന്നും ഇത് നശിച്ചു പോയെന്നുമാണ് വില്ലയിലെ സുരക്ഷാജീവനക്കാർ പൊലീസിന് നൽകിയ മൊഴി. ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. അതേസമയം ദിലീപ് നാളെ വീണ്ടും ജാമ്യാപേക്ഷ നൽകിയേക്കും. അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാകും വാദം.