ബിജെപി നേതാക്കൾ ആരോപണവിധേയരായ മെഡിക്കല്‍ കോഴയിൽ വിജിലൻസ് അന്വേഷണം വഴിമുട്ടി. എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിജിലൻസ് അറിയിച്ചു. വിജിലൻസ് റിപ്പോർട്ട് ലഭിച്ചശേഷമേ മറ്റ് ഏജൻസികൾക്കു വിടുന്നകാര്യം പരിഗണിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസും അറിയിച്ചു.
ഡൽഹി കേന്ദ്രീകരിച്ചു നടന്ന പണമിടപാടായതിനാൽ വിജിലൻസ് പരിധിക്കുള്ളിൽ നിന്നു എങ്ങനെ അന്വേഷിക്കാനാകും എന്നുള്ളത് തുടക്കം മുതൽ ചർച്ചാവിഷയമായിരുന്നു. കൂടാതെ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടാത്തതും സർക്കാരിനു നഷ്ടം വരാത്തതുമായ ആരോപണത്തിൽ എങ്ങനെ വിജിലൻസ് അന്വേഷണം സാധ്യമാകുമെന്നായിരുന്നു മറ്റൊരു വാദം.
എന്നാൽ 25 ലക്ഷം രൂപ കൈമാറിയിട്ടുണ്ടെന്നു വർക്കലയിലെ സ്വകാര്യമെഡിക്കൽ കോളജ് ഉടമ ആർ.ഷാജി മൊഴി നൽകയതോടെയാണ് അന്വേഷണത്തിനു ജീവൻ വെച്ചത്. ഇതിന്റെ രേഖകൾ ഹാജരാക്കാൻ ഷാജിയോടു വിജിലൻസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കൺസൾട്ടൻസി ഫീസായി 25 ലക്ഷം വാങ്ങിയിട്ടുണ്ടെന്നു ഡൽഹിയിലെ വിവാദ ഇടനിലക്കാരൻ സതീഷ് നായരും വിജിലൻസിനോട് സമ്മതിച്ചു. പിന്നീട് മൊഴി നൽകിയ ബിജെപി സംസ്ഥാന പ്രസിഡന്റ് അന്വേഷണറിപ്പോർട്ടില്ലെന്നായിരുന്നു മൊഴി നൽകിയത്. ബിജെപി അന്വേഷണ കമ്മിഷൻ അംഗങ്ങളായ കെ.പി.ശ്രീശനും,എ.െക.നസീറും പ്രചരിക്കുന്ന റിപ്പോർട്ട് തങ്ങളുടേതല്ലെന്ന് മൊഴി നൽകിയിരുന്നു. പ്രാഥമിക പരിശോധനയ്ക്കു ശേഷം വിശദമായ വിജിലൻസ് റിപ്പോർട്ട് സർക്കാരിനും നൽകും. ഇത് ലഭിച്ചതിനുശേഷമാകും മറ്റ് ഏജൻസികൾക്ക് അന്വേഷണം കൈമാറേണ്ടതുണ്ടോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകുയെന്ന മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.മെഡിക്കൽ കോളജ് അനുമതിക്കായി ആർ.ഷാജി ബി.ജെ.പി നേതാക്കൾ വഴി 5.65 കോടി രൂപ കൈമാറിയെന്നതാണ് കേസ്.